കാഠ്മണ്ഡു: നേപ്പാളിലേക്ക് കൂടുതൽ വിമാനങ്ങൾ സർവീസ് നടത്താൻ ഏർപ്പാടാക്കിയെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാംമോഹൻ നായിഡു. എയർ ഇന്ത്യയുമായും ഇൻഡിഗോയുമായി ചേർന്ന് അടുത്ത ദിവസങ്ങളിലും കൂടുതൽ വിമാനങ്ങൾ സജ്ജമാക്കിയതായാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ ഷെഡ്യൂൾ ചെയ്ത സർവീസുകൾ നാളെ പുനരാരംഭിക്കും. നേപ്പാളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ന്യായമായ നിലയിൽ നിർത്താനും നിർദേശിച്ചെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.
നേപ്പാളില്‍ ഇന്ത്യയില്‍ നിന്നുള്ള നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. നേപ്പാളിലെ മലയാളി ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. നേപ്പാളിലെ പൊഖ്റയിൽ വിനോദ സഞ്ചാരത്തിനായി എത്തിയ പ്രായമായവർ അടക്കമുള്ളവർ കുടുങ്ങി കിടക്കുകയാണ്. നേപ്പാളില്‍ നടന്ന പ്രക്ഷോഭത്തിന്‍റെ ഭാഗമായി അനിഷ്ടസംഭവങ്ങൾ അരങ്ങേറിയതിന് സമീപത്തായിട്ടാണ് ഇവർ താമസിക്കുന്നത്. അവർ വീണ്ടും അവിടെ തുടരുന്നത് അതീവ ദുഷ്കരമാണെന്നും ഇവരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി കത്തിലൂടെ അഭ്യർത്ഥിച്ചു.






























