പത്തനംതിട്ട : രാജ്യത്തെ ഏറ്റവും മിടുക്കരും ഭാവിയുടെ വാഗ്ദാനങ്ങളുമായ 2205035 വിദ്യാര്‍ഥികള്‍ എഴുതിയ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ച ദേശീയ ദുരന്തമാണെന്നും നടന്ന പരീക്ഷ റദ്ദാക്കിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നും കേരള കോൺഗ്രസ് (എം) പോഷക സംഘടനകളുടെ പത്തനംതിട്ട ജില്ലാ സംയുക്ത നേതൃയോഗം ആവശ്യപ്പെട്ടു. 22 ലക്ഷം പേര്‍ എഴുതുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉന്നത വിദ്യാഭ്യാസ പ്രവേശന പരീക്ഷ കുറ്റമറ്റതാക്കി നടത്താന്‍ കഴിയാത്ത വിദ്യാഭ്യാസ മന്ത്രി ലോകത്തിനു മുന്‍പില്‍ രാജ്യത്തിന്റെ മാനം കെടുത്തിയിരിക്കുകയാണ്.
നീറ്റ് പരീക്ഷയെപ്പറ്റി കെ രാധാകൃഷ്ണന്‍ കമ്മറ്റി നടത്തിയ ശുപാര്‍ശകള്‍ അംഗീകരിക്കാത്തതും നീറ്റ് ദുരന്തത്തിന് കാരണമായി. 2024 ലും നീറ്റില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. പാളിച്ചകളില്‍ നിന്നും പാഠം കണ്ടെത്താന്‍ തയ്യാറാകാത്ത കേന്ദ്രസര്‍ക്കാരും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമാണ് നീറ്റ് ദുരന്തത്തിന് കാരണം. ഇതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രമന്ത്രി രാജിവെക്കണമെന്ന് കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സജി അലക്സ് ആവശ്യപ്പെട്ടു. കേരളാ കോൺഗ്രസ് (എം) പോഷക സംഘടനകളുടെ സംയുക്ത ജില്ലാ നേതൃയോഗം സജി അലക്സ് ഉദ്ഘാടനം ചെയ്തു. സ്റ്റിയറിങ് കമ്മിറ്റി അംഗം ഡോ.വർഗീസ് പേരയിൽ അധ്യക്ഷത വഹിച്ചു. മാത്യു മരോട്ടീമൂട്ടിൽ, പോഷക സംഘടന നേതാക്കളായ ബിജോയ് തോമസ്, തോമസ് മോഡി, ജോൺ വി തോമസ്, ജോജി പി തോമസ്, ധന്യ അന്ന മാമൻ, റിന്റോ തോപ്പിൽ, ലിനു കുളങ്ങര എന്നിവർ പ്രസംഗിച്ചു.






























