ഛണ്ഡിഗഡ് : കര്‍ഷക പ്രക്ഷോഭം നടക്കുന്ന സിംഘു അതിര്‍ത്തിയില്‍ യുവാവിനെ ഇടതു കൈപ്പത്തി വെട്ടിമാറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് രണ്‍ധവ. കര്‍ഷക പ്രക്ഷോഭം അട്ടിമറിക്കാനുള്ള നീക്കമാണിതെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഒക്‌ടോബര്‍ 15 നാണ് സിഖ് മതഗ്രന്ഥത്തെ അവഹേളിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് പഞ്ചാബിലെ തരണ്‍താരണ്‍ സ്വദേശി ലഖ്ബീര്‍ സിങ്ങിനെ മര്‍ദിച്ചശേഷം കൈപ്പത്തി വെട്ടി കൊലപ്പെടുത്തിയത്. സംഭവത്തില്‍ ആരോപണവിധേയരായ നിഹാംഗുകളുടെ നേതാവ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിനൊപ്പം നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതു ചൂണ്ടിക്കാട്ടിയാണ് സുഖ്‌വീന്ദര്‍ സിങ് ഗൂഢാലോചന ആരോപിച്ചത്. പ്രധാന പ്രതിയെ ന്യായീകരിച്ചതും ഇതേ നിഹാംഗ് നേതാവാണെന്ന് അദ്ദേഹം പറഞ്ഞു.
നിഹാംഗ് നേതാക്കള്‍ കേന്ദ്രസര്‍ക്കാരുമായി പ്രത്യേകിച്ച് കേന്ദ്ര കൃഷിമന്ത്രിയുമായി ബന്ധപ്പെട്ടിരുന്നുവെന്ന വിവരം പുറത്തുവരുന്നതോടെ കൊലപാതകത്തിനു പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുന്നു. കര്‍ഷക സമരത്തെ അപകീര്‍ത്തിപ്പെടുത്താന്‍ വന്‍ഗൂഢാലോചന നടന്നിരിക്കുന്നുവെന്നതിന്റെ തെളിവാണിത്. കൊല്ലപ്പെട്ട ലഖ്ബീര്‍ സിങ് തീര്‍ത്തും ദരിദ്രനാണ്. ആരാണ് അദ്ദേഹത്തിനു പണം നല്‍കി സിംഘു അതിര്‍ത്തിയിലെത്തിച്ചതെന്ന് അന്വേഷിക്കണം. ലഖ്ബീര്‍ ഏതു സാഹചര്യത്തിലാണ് അതിര്‍ത്തിയിലെത്തിയതെന്നു പരിശോധിക്കാന്‍ പ്രാദേശിക ഭരണകൂടത്തിനു നിര്‍ദേശം നല്‍കിയെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.
ഏതു നിലയിലാണ് കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്നു നിഹാംഗ് നേതാവും വ്യക്തമാക്കണം. കര്‍ഷകരുടെ പ്രതിനിധിയായി കൃഷിമന്ത്രിയെ കാണാന്‍ ആരെങ്കിലും അദ്ദേഹത്തെ ചുമതലപ്പെടുത്തിയിരുന്നോ എന്നും പറയണം. കേന്ദ്രമന്ത്രിയെ കാണുന്ന വിവരം കര്‍ഷകസംഘടനാ നേതാക്കളെ അറിയിക്കേണ്ടിയിരുന്നു. അതില്ലാതെ നടത്തിയ കൂടിക്കാഴ്ചയാണ് സംശയങ്ങള്‍ക്ക് ഇട നല്‍കുന്നത്. ഗൂഢാലോചനയുടെ വിവരങ്ങള്‍ പുറത്തു കൊണ്ടുവരുമെന്നും കുറ്റക്കാരെ ശിക്ഷിക്കുമെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.
നീല വസ്ത്രം ധരിച്ച നിഹാംഗ് നേതാവിനൊപ്പം കൃഷിമന്ത്രി നില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസമാണു പുറത്തുവന്നത്. ഇതിനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് സുനില്‍ ഝക്കറും കേന്ദ്രത്തിനെതിരെ രംഗത്തെത്തി. കര്‍ഷക പ്രക്ഷോഭ സ്ഥലത്തു നടന്ന കൊലപാതകത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്കും പങ്കുണ്ടാകാമെന്ന് സുനില്‍ ഝക്കര്‍ ആരോപിച്ചു. സിഖ് സമുദായത്തിലെ നിഹാംഗുകളാണു കൊലപാതകത്തിനു പിന്നിലെന്നു പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുന്ന സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കിയിരുന്നു. ഗുരുദ്വാരകള്‍ക്കു സുരക്ഷയൊരുക്കുന്ന ആയുധധാരികളായ നിഹാംഗുകള്‍ കഴിഞ്ഞ വര്‍ഷം പ്രക്ഷോഭം ആരംഭിച്ചതു മുതല്‍ ഒപ്പമുണ്ട്. ചോരയൊലിച്ചു കിടക്കുന്ന ലഖ്ബീറിനു ചുറ്റും വാളുകളേന്തി നിഹാംഗുകള്‍ നില്‍ക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു.