കോട്ടയം : എഫ്‍സിആര്‍എ നിയമ ഭേദഗതി വിവാദത്തിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യൻ. പുതിയ ഭേദഗതിയിലുള്ളത് ഗുണപരമായ നിര്‍ദേശങ്ങളാണെന്നും കോടതിയിൽ ചോദ്യം ചെയ്യാനുള്ള അവസരം ഉണ്ടാകുമെന്നും ജോര്‍ജ് കുര്യൻ പറഞ്ഞു. അപ്പീലിന് പോകാനുള്ള അവസരം ഉണ്ടെന്നും ഇതിലൂടെ എഫ്‍സിആര്‍എ അവകാശമായി മാറുകയാണെന്നും എതിര്‍ക്കുന്നവര്‍ അക്കാര്യം ആലോചിക്കണമെന്നും ഇനി ഇങ്ങനെയൊരു അവസരം കിട്ടില്ലെന്നും ജോര്‍ജ് കുര്യൻ പറഞ്ഞു. പ്രവർത്തനം ഇല്ലെങ്കിൽ സർക്കാർ ഏറ്റെടുക്കുമെന്ന് നിലവിലെ നിയമത്തിൽ തന്നെയുണ്ട്. ആരാധനാലയങ്ങൾ ഏറ്റെടുക്കുമെന്നത് തെറ്റിദ്ധാരണാജനകമായ പ്രചാരണമാണ്. ഇതൊരു നയം മാറ്റമാണ്. അത് പോസിറ്റീവ് സമീപനമാണ്.
നിലവിൽ എഫ്‍സിആര്‍എ തടയപ്പെട്ടവര്‍ക്ക് കോടതിയിൽ പോകാനാകും. മെത്രാൻമാർക്കെതിരെ കേരളത്തിൽ കേസുണ്ടെങ്കിൽ എഫ്‍സിആര്‍എ തടയപ്പെടും. ശബരിമല കേസിൽ ആർഎസ്എസ് സംഘചാലക് പെട്ടപ്പോൾ അവരുടെ ഫണ്ടും തടഞ്ഞിട്ടുണ്ട്. കേരളത്തിൽ ഉയരുന്ന ആശങ്ക ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാർലമെന്‍റിൽ ചർച്ചയും വരും. പക്ഷേ തടയപ്പെട്ടാൽ അത് വലിയ നഷ്‌ടമാകും. കിട്ടിയില്ല, കിട്ടിയില്ല എന്ന് വീണ്ടും കരഞ്ഞ് നടക്കേണ്ടി വരും. നല്ല രീതിയിൽ അവതരിപ്പിച്ചതാണ്. ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെങ്കിൽ ഇപ്പോൾ നിയമഭേദഗതി കൊണ്ടുവരുമോയെന്നും ജോർജ് കുര്യൻ ചോദിച്ചു.





























