ദില്ലി : സിബിഎസ്ഇ 10,12 ക്ലാസുകളുടെ ആദ്യ ടേം പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുമെന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. പരീക്ഷ അതികഠിനമാണെന്നത് ഉൾപ്പെടെയുള്ള പരാതികൾ പാർലമെന്റിലും ചർച്ചയാകുകയും ഇക്കാര്യം ചൂണ്ടിക്കാട്ടി എൻ.കെ.പ്രേമചന്ദ്രൻ, കെ.സി.വേണുഗോപാൽ എന്നിവർ കേന്ദ്രമന്ത്രിക്കു പരാതി നൽകുകയും ചെയ്തിരുന്നു. പരീക്ഷാ രീതികൾ പരിഷ്കരിക്കാനുള്ള നടപടികൾ പരിഗണനയിലാണെന്നും നിലവിലെ പരീക്ഷകൾ സംബന്ധിച്ച പരാതികളെല്ലാം പരിശോധിച്ചു നടപടി സ്വീകരിക്കുമെന്നും മന്ത്രി സിബിഎസ്ഇ ഉദ്യോഗസ്ഥരുടെ യോഗത്തിൽ അറിയിച്ചു.
വ്യക്തിഗത അഭിപ്രായം ആരാഞ്ഞു കൊണ്ടുള്ള ചോദ്യങ്ങൾ മൾട്ടിപ്പിൾ ചോയ്സ് ചോദ്യമായി വരുന്നത് അശാസ്ത്രീയമാണെന്നും കേരളം ഉൾപ്പെടുന്ന ചെന്നൈ മേഖലയിൽ നൽകിയ ചോദ്യക്കടലാസ് സെറ്റ് താരതമ്യേന കൂടുതൽ പ്രയാസമുള്ളതായിരുന്നെന്നും മന്ത്രിയെയും സിബിഎസ്ഇ ഉദ്യോഗസ്ഥരെയും പ്രേമചന്ദ്രൻ അറിയിച്ചു. കേന്ദ്രമന്ത്രിമാരായ അന്നപൂർണാ ദേവി , വി.മുരളീധരൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
പരാതി ഉയർന്ന പശ്ചാത്തലത്തിൽ മൂല്യനിർണയത്തിൽ ഇളവുകൾ അനുവദിക്കുമെന്നാണു സൂചന. മോഡറേഷൻ ഉൾപ്പെടെ പരിഗണിക്കുന്നുണ്ട്. പരീക്ഷാ ദിവസം തന്നെയുള്ള മൂല്യനിർണയ രീതി സിബിഎസ്ഇ പിൻവലിച്ചു. ഇന്നു മുതലുള്ള പരീക്ഷകൾക്ക് ഈ രീതിയുണ്ടാകില്ലെന്നു പരീക്ഷാ കൺട്രോളർ ഡോ. സന്യം ഭരദ്വാജ് വ്യക്തമാക്കി. പരീക്ഷ കഴിഞ്ഞ് 15 മിനിറ്റിനുള്ളിൽ ഒഎംആർ ഉത്തരക്കടലാസുകൾ റീജനൽ ഓഫീസുകളിലേക്ക് അയയ്ക്കണം.
പരീക്ഷാ ദിവസം തന്നെ മൂല്യനിർണയം നടക്കുന്ന രീതിയായിരുന്നു ഇതുവരെ. 10–ാം ക്ലാസ് ആദ്യ ടേം പരീക്ഷകൾ ശനിയാഴ്ച പൂർത്തിയായി. 12–ാം ക്ലാസിന്റെ പ്രധാന വിഷയങ്ങളിൽ കുറച്ചു മാത്രമാണ് അവശേഷിക്കുന്നത്. ഇതിനിടെയാണു പുതിയ പരിഷ്കാരമെന്നത് അധ്യാപകർക്കുൾപ്പെടെ പ്രതിസന്ധിയായിട്ടുണ്ട്. മൂല്യനിർണയത്തിലും മറ്റും ക്രമക്കേടുകൾ നടക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണു പുതിയ തീരുമാനമെന്നാണു സൂചന. ചോദ്യപ്പേപ്പറിനുള്ള പാസ്‍വേഡ് മെയിലാകും ഇനി ആദ്യം സ്കൂളുകൾക്കു ലഭിക്കുക. 10.45ന് ഓപ്പറേഷൻ കോഡ് ലഭ്യമാക്കും. 10.45നു ശേഷമെത്തുന്ന വിദ്യാർഥികളെയെല്ലാം കർശന ദേഹപരിശോധനയ്ക്കു വിധേയമാക്കണമെന്നും നിർദേശമുണ്ട്.