തിരുവനന്തപുരം : മണിപ്പൂരും തൊട്ടുപിന്നാലെ ഹരിയാനയിലെ സംഘര്‍ഷവും ഡൽഹി സർവീസസ് ബില്ലും രാഹുല്‍ ഗാന്ധിയും ശിക്ഷയ്‌ക്ക് സുപ്രീം കോടതി സ്‌റ്റേ നല്‍കിയതുമെല്ലാമായിരുന്നു കഴിഞ്ഞ ദിവസത്തെ ചൂട് പിടിച്ച വിഷയം. എന്നാല്‍ കഴിഞ്ഞ ദിവസം ഈ വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. കാരണം ഭരണപക്ഷ പ്രതിപക്ഷ വാഗ്വാദങ്ങളും സഭാ നടുത്തളത്തിലെ പ്രതിഷേധങ്ങളുമെല്ലാം കടന്ന് നിലവിൽ ദേശീയ രാഷ്ട്രീയം ചുറ്റിത്തിരിയുന്നത് ഒരു ഫ്ലയിങ് കിസ്സിന് പിന്നാലെയാണ്. ആവിശ്വാസ പ്രമേയത്തിന് പിന്നാലെയുള്ള ലോക്സഭ നടപടികൾക്കിടെ കോൺഗ്രസ് നേതാവ് തങ്ങൾക്കുനേരെ ഫ്ലയിങ് കിസ്സ് എറിഞ്ഞുവെന്നറിയിച്ചുള്ള കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ആരോപണത്തിനും പിന്നാലെ ബിജെപി വനിത എംപിമാരുടെ പരാതിക്കും പിന്നാലെയാണ് സംഭവം ഒന്നുകൂടി ചൂടുപിടിക്കുന്നത്.
മോദി പരാമര്‍ശത്തിലെ അപകീര്‍ത്തി കേസിന് പിന്നാലെ ലോക്‌സഭാംഗത്വം നഷ്‌ടമായതു ശേഷം അല്‍പനാളത്തെ നിയമപോരാട്ടത്തിനൊടുവില്‍ രാഹുലിന് പരമോന്നത നീതി പീഠം ശിക്ഷയ്‌ക്ക് സ്‌റ്റേ നല്‍കിയതിനും തൊട്ടൂപിന്നാലെ രാഹുല്‍ ഗാന്ധി അത്തരത്തിലൊരു ബുദ്ധിമോശം കാണിക്കില്ലെന്നാണ് കോണ്‍ഗ്രസും പ്രതിപക്ഷ സഖ്യങ്ങളും ഉറച്ചുവിശ്വസിക്കുന്നത്. വിവാഹിതനല്ലെങ്കിലും സ്ത്രീത്വത്തെ അങ്ങേയറ്റം ബഹുമാനിക്കുന്ന രാഹുൽ ഗാന്ധി അത്തരത്തിൽ ഒരു കൈവിട്ട കളിയിലേക്ക് നീങ്ങിയിട്ടില്ലെന്നുമാണ് അവര്‍ ഒറ്റക്കെട്ടായി അറിയിക്കുന്നത്. സഭയ്ക്കകത്ത് നടന്ന ഏതെങ്കിലും ചേഷ്ടയെ രാഹുലിന്റെ തലയിൽ സ്ത്രീവിരുദ്ധതയായി കെട്ടിവെച്ച് പ്രതിപക്ഷം ഉന്നയിക്കുന്ന വാദങ്ങളില്‍ നിന്ന് താല്‍കാലികമായി തടിതപ്പാനുള്ള ബിജെപിയുടെ ശ്രമമായാണ് പ്രതിപക്ഷം ഇതിനെ വിലയിരുത്തുന്നത്. മാത്രമല്ല അമേഠിയിൽ മത്സരിക്കാൻ എത്തിയത് മുതൽ രാഹുലിന് നേരെ സ്മൃതി ഇറാനിക്കുണ്ടായിരുന്ന വിരോധമാണ് ഈ ആരോപണത്തിലേക്കും എത്തിയതെന്നും ഇവർ ഒന്നടങ്കം പറയുന്നു. എന്നാൽ ഇന്ത്യൻ സംസ്കാരത്തേക്കാൾ വൈദേശിക മൂല്യങ്ങളെ ഇഷ്ടപ്പെടുന്ന രാഹുൽ ഇത്തരത്തിൽ ഒന്ന് ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ എന്നാണ് ബിജെപിയുടെ വാദം.
സംഭവം വിവാദമായതോടെ, രാഹുൽ ഗാന്ധി ഫ്ലയിങ് കിസ്സ് ചെയ്തത് താൻ കണ്ടില്ലെന്നും എന്നാൽ അങ്ങനെ ഉണ്ടാവാനുള്ള സാധ്യതയുള്ളതുകൊണ്ടാണ് ഞാൻ പരാതി നല്‍കിയതെന്നും ആയിരുന്നു ബിജെപി എംപി ഹേമമാലിനിയുടെ പ്രതികരണം. സ്‌മൃതി ഇറാനിയുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്നറിഞ്ഞതിനാലാണ് തങ്ങളും ഏറ്റുപിടിച്ചതെന്നായിരുന്നു മറ്റ് വനിത എംപിമാരുടെയും മറുപടികള്‍. എന്നാല്‍ ഇതിനിടെ സ്‌മൃതിയുടെ അഭിമാനക്ഷതം എന്ന പരാതിയെ പരിഹസിച്ച് മധ്യപ്രദേശില്‍ നിന്നുള്ള മുതിര്‍ന്ന വനിത ഐഎഎസ് ഓഫിസറായ ഷൈൽബാല മാര്‍ട്ടിന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. ഒരു ഫ്ലൈയിങ് കിസിൽ ഇത്രയധികം അപമര്യാദ നേരിട്ടുവെങ്കിൽ മണിപ്പൂരിലെ സ്‌ത്രീകൾ എന്തെല്ലാം അനുഭവിച്ചിട്ടുണ്ടാകുമെന്നായിരുന്നു സ്‌മൃതി ഇറാനിയോട് ഭോപ്പാൽ സെക്രട്ടേറിയറ്റിൽ പൊതുവിതരണ വകുപ്പിൽ അഡീഷണൽ സെക്രട്ടറി കൂടിയായ ഷൈബാല ഐഎഎസിന്റെ ചോദ്യം. ഇതോടെ ഈ പ്രതികരണം കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ഏറ്റെടുത്തിരിക്കുകയാണ്. മണിപ്പൂരിലെ ആക്രമണങ്ങളെക്കുറിച്ച് പറഞ്ഞപ്പോഴെല്ലാം മറുപടിയില്ലാതെ തലതാഴ്‌ത്തിയിരുന്ന സ്‌മൃതി ഇറാനിക്ക് മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ് അപവാദവുമായി രംഗത്തെത്തിയതെന്നായിരുന്നു കോണ്‍ഗ്രസിന്റെ പരിഹാസം.





























