മഹാരാഷ്ട്ര : കോസ്റ്റൽ റെഗുലേറ്ററി സോൺ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് കേന്ദ്രമന്ത്രി നാരായൺ റാണെയുടെ മുംബൈയിലെ ബംഗ്ലാവിന് നോട്ടീസ്. ജുഹു ഏരിയയിലെ ബംഗ്ലാവിന് മഹാരാഷ്ട്ര തീരദേശ മാനേജ്‌മെന്റ് ബോഡാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. നേരത്തെ റാണെയുടെ ‘ആദിഷ്’ ബംഗ്ലാവിന് നഗരത്തിലെ പൗരസമിതി നോട്ടീസ് നൽകിയിരുന്നു.
മഹാരാഷ്ട്ര കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അതോറിറ്റി ഡയറക്ടർ, പരിസ്ഥിതി, സെക്രട്ടറി എന്നിവെർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നാരോപിച്ചാണ് നോട്ടീസ്. ജൂൺ 10-ന് രാവിലെ 11-ന് കളക്ടർക്ക് മുമ്പാകെ ഹാജരാകാൻ ‘ആർട്ട്‌ലൈൻ പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡി’നോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃത നിർമ്മാണത്തിൽ വിശദീകരണം നൽകാനും അറിയിപ്പിൽ നിർദ്ദേശിക്കുന്നു. വിശദീകരണം തൃപ്തികരമല്ലെങ്കിൽ സ്വന്തം ചെലവിൽ നിർമ്മാണം പൊളിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. റാണെയ്ക്കും കുടുംബത്തിനും ഓഹരിയുണ്ടായിരുന്ന ആർട്ട്‌ലൈൻ പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് മറ്റൊരു കമ്പനിയിൽ ലയിപ്പിച്ചത് ശ്രദ്ധേയമാണ്.