പന്തളം : പന്തളം – മാവേലിക്കര റോഡിലെ മുട്ടാർ പ്രദേശത്തുള്ള റോഡിന്റെ അശാസ്ത്രീയ നിർമ്മാണവും നിർമ്മാണത്തിലെ അപാകതകളും പൊതുമരാമത്ത് വകുപ്പ് ജില്ലാ വിജിലൻസ് മേധാവിയും കെ.എസ്.റ്റി.പി ഉന്നത ഉദ്യോഗസ്ഥരും പരിശോധന നടത്തി. പൊതുപ്രവർത്തകനും മുട്ടാർ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്മായ ഇ.എസ് നുജുമുദീന്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. കോടിക്കണക്കിന് രൂപ ചിലവാക്കി നിർമ്മിച്ച പന്തളം – മാവേലിക്കര റോഡിൽ പന്തളം മുതൽ ഐരാണിക്കുഴി വരെയുള്ള ഭാഗത്ത് റോഡ് നിർമ്മാണം അശാസ്ത്രീയമാണെന്ന് ചൂണ്ടിക്കാട്ടി നിർമ്മാണ ഘട്ടം മുതൽ വകുപ്പ് മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥർക്കും ഇദ്ദേഹം പരാതി നൽകിയിരുന്നു. എന്നാല്‍ അതിൽ പലതും ഇപ്പോഴും പരിഹാരം കാണാത്ത സാഹചര്യത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും വിജിലൻസിനും ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകിയതിനെ തുടര്‍ന്നാണ് പരിശോധന നടന്നത്.
മുട്ടാർ പാലത്തിന് കിഴക്കുവശമായി വനിതാ ഹൈപ്പർ മാർക്കറ്റിന് മുൻവശം ഓടക്ക് സ്ലാബ് സ്ഥാപിക്കാത്തതും കുഴികൾ അടയ്ക്കാത്തതും മൂലം വാഹനാപകടങ്ങൾ നിത്യ സംഭവമായിരുന്നു. മുടിയൂർക്കോണം സ്വദേശിനി വത്സമ്മയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങിയതും ഈ റോഡ് നിർമ്മാണത്തിന്റെ അപാകത മൂലമാണ്. മുട്ടാർ ജംഗ്ഷന് പടിഞ്ഞാറ് ഭാഗത്ത് റോഡിന്റെ വശങ്ങളിൽ ഓടയുടെ മുകളിൽ സ്ഥാപിച്ചിരുന്ന സ്ലാബിന് മുകളിൽ കോൺക്രീറ്റ് ചെയ്തുകൊണ്ടാണ് പരാതി പരിഹരിച്ചത്. എന്നാൽ ഓടയുടെ അകത്തുള്ള മാലിന്യങ്ങൾ നീക്കുന്നതിന് സ്ലാബ് ഉയർത്തി മാറ്റുവാൻ പറ്റാത്ത അവസ്ഥയുമാണ് ഇപ്പോഴുള്ളത്.
തേവാളപ്പടി ഭാഗത്ത് ഓടയുടെ വശത്ത് മധ്യഭാഗത്തായി ദ്വാരം ഇട്ടിരിക്കുന്നതിനാൽ മഴക്കാലങ്ങളിൽ ഓടയിലൂടെ വരുന്ന മഴവെള്ളം വശങ്ങളിലെ നഗരസഭ റോഡിലേക്ക് ഒഴുകുന്നത് മൂലം നഗരസഭ റോഡിലെ ടാർ ഇളകി പോവുകയും വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു. മുട്ടാർ മുതൽ തേവാളപ്പടി വരെയുള്ള ഭാഗങ്ങളിൽ നാലിടത്തായി ജലസേചന വകുപ്പിന്റെ പൈപ്പുകൾ പൊട്ടി റോഡിൽ കുഴികൾ രൂപപ്പെട്ടതും വാഹന യാത്രക്കാർക്ക് അപകട ഭീഷണിയാണ്. ഈ കാര്യങ്ങളെല്ലാം ഇ.എസ് നുജുമുദീന്‍ നൽകിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പരാതിയിലുള്ള ഭാഗങ്ങൾ എത്രയും വേഗം പരിഹരിക്കുന്നതിന് സർക്കാരിലേക്ക് റിപ്പോർട്ട് നൽകുമെന്നും പത്തനംതിട്ട ജില്ല വിജിലൻസ് മേധാവിയും കെ.എസ്.റ്റി.പി ഉദ്യോഗസ്ഥരും അറിയിച്ചു.





























