ലഖ്നോ : കൂട്ടബലാത്സംഗ കേസിൽ ഉത്തർപ്രദേശ് മുൻ മന്ത്രി ഗായത്രി പ്രജാപതിയും മറ്റ് രണ്ട് പേരും കുറ്റക്കാരാണെന്ന് ലഖ്‌നോവിലെ പ്രത്യേക കോടതി ബുധനാഴ്ച വിധിച്ചു. കേസിലെ മറ്റ് നാല് പ്രതികളെ വെറുതെ വിട്ടു. നവംബർ 12ന് ശിക്ഷ വിധിക്കുമെന്ന് അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻ ജഡ്ജി പവൻകുമാർ റായി അറിയിച്ചു. ബലാത്സംഗത്തിനിരയായ യുവതിയും രണ്ട് സാക്ഷികളും കേസിൽ കൂറുമാറിയത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു.
സമാജ്‌വാദി പാർട്ടി സർക്കാരിൽ മന്ത്രിയായിരുന്ന പ്രജാപതിക്കെതിരെ 2017 ഫെബ്രുവരിയിലാണ് കൂട്ടബലാത്സംഗത്തിന് കേസ് എടുക്കുന്നത്. എസ്.പിയുടെ മുതിർന്ന നേതാവും കൂട്ടാളികളും തന്നെ രണ്ട് തവണ ബലാത്സംഗം ചെയ്തെന്നും പ്രായപൂർത്തിയാകാത്ത തന്‍റെ മകളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും കാട്ടി പരാതി നൽകുകയായിരുന്നു. ആശിഷ് ശുക്ല, അശോക് തിവാരി എന്നിവരാണ് പ്രജാപതിക്കൊപ്പം കുറ്റക്കാരായ രണ്ടുപേർ. ശുക്ല അമേഠിയിൽ റവന്യൂ ക്ലർക്ക് ആയിരുന്നു. തിവാരി കരാർ ജീവനക്കാരനാണ്.





























