കൊല്ലം : യു പി യില്‍ നടന്ന പീഡനത്തിനെതിരെയും, യുപി സര്‍ക്കാരിനെതിരെയും രൂക്ഷമായി വിമര്‍ശിച്ചിരിക്കു കയാണ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. ഫേസ്ബുക്കിലൂ ടെയാണ് മന്ത്രി വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. ഇന്ന് രാജ്യത്തിന്‍റെ ഏറ്റവുമധികം ശ്രദ്ധപിടിച്ചുപറ്റി കൊണ്ടിരിക്കുന്നത് ഭരണകൂടം ആ സംഭവത്തോട് എടുക്കുന്ന നിലപാടുകളിലാണെന്ന് മന്ത്രി പറഞ്ഞു. ജില്ലാ മജിസ്ട്രേറ്റ് കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നപോലെ എല്ലാ ക്രൂരതകള്‍ക്കും നേതൃത്വം നല്‍കുന്നുവെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. എന്തുവിലകൊടുത്തും ഭാരതത്തിലെമ്പാടുമുള്ള ജനാധിപത്യ മതേതര ശക്തികള്‍ ഒരുമിച്ച് ഈ ഭീഷണികളെ, വെല്ലുവിളികളെ അതിജീവിച്ചേ മതിയാകൂവെന്നും മന്ത്രി ഫേസ്ബുക് കുറിപ്പില്‍ പറയുന്നു.
മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്:
ഹാത്രസിലെ പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗത്തിന് ഇരയാകുകയും ശരീര ഭാഗങ്ങള്‍ ഒന്നൊന്നായി, നടു തകര്‍ത്തും കഴുത്ത് ഒടിച്ചും നാവു മുറിച്ചും കൊലചെയ്യപ്പെട്ട സംഭവം രാജ്യത്തെ ആകെ ഞെട്ടിച്ചതാണ്.
ഇന്ന് രാജ്യത്തിന്‍റെ ഏറ്റവുമധികം ശ്രദ്ധപിടിച്ചുപറ്റി കൊണ്ടിരിക്കുന്നത് ഭരണകൂടം ആ സംഭവത്തോട് എടുക്കുന്ന നിലപാടുകളാണ്. ആ പെണ്‍കുട്ടിയുടെ മൃതശരീരം കുടുംബാംഗങ്ങള്‍ക്കു കാണാനുള്ള അവസരം പോലും നിഷേധിച്ച് പോലീസുകാര്‍ പെട്രോളൊഴിച്ച് വയലിന് നടുവില്‍ ചുട്ടുകരിച്ചിരിക്കുന്നു. പോലീസ് മേധാവി മാനഭംഗം നടന്നിട്ടേയില്ല എന്നു സാക്ഷ്യപ്പെടുത്തുന്നു. ജില്ലാ മജിസ്ട്രേറ്റ് കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നപോലെ എല്ലാ ക്രൂരതകള്‍ക്കും നേതൃത്വം നല്‍കുന്നു. രണ്ട് ദിവസം ആ കുടുംബത്തെ ഭീഷണിപ്പെടുത്തി ബന്ദിയാക്കി. ആരെയും കാണാന്‍ അനുവദിച്ചില്ല. രാജ്യത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന്. രാജീവ് ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും കാണുന്നതിന് അനുമതി നല്‍കാന്‍ നിര്‍ബന്ധിതമായി. അതിനു അവര്‍ക്കും പീഡനമേല്‍ക്കേണ്ടി വന്നു. രാഹുല്‍ ഗാന്ധിയെ പോലീസ് തള്ളിയിടുന്നത് രാജ്യം കണ്ടു. പിന്നാലെ പ്രിയങ്ക ഗാന്ധിയുടെ വസ്ത്രത്തില്‍ പിടിച്ച് വലിക്കുന്നതും കാണാനിടയായി. ഫാസിസ്റ്റ് ഭീകരതയുടെ നേര്‍മുഖം.
ഇതിനിടയ്ക്ക് യുപിയിലെ ഒരു മന്ത്രി തന്നെ മാനഭംഗം നടന്നിട്ടേയില്ല എന്ന് പ്രഖ്യാപിക്കുന്നതും കണ്ടു. ഇന്ന് ബിജെപിയുടെ ഒരു മുന്‍ എംഎല്‍എ ഈ താന്തോന്നിത്തം എല്ലാം കാട്ടിയ പ്രതികളെ ചേര്‍ത്തുപിടിച്ച് അവര്‍ക്കെതിരെ നടപടി എടുക്കാന്‍ പാടില്ല എന്ന് പ്രഖ്യാപിക്കുന്നതും കാണാനിടയായി. യുപിയില്‍ സ്ത്രീ പീഡനം ഒരു തുടര്‍ക്കഥയായി മാറുകയാണ്. ഉന്നാവോ നമ്മുടെ മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല. ഒരു പിഞ്ചുകുഞ്ഞിനെ ക്ഷേത്രത്തിനുള്ളില്‍ 8 ദിവസം പാര്‍പ്പിച്ചാണ് ഇഞ്ചിഞ്ചായി പീഡിപ്പിച്ചു കൊന്നത്. എന്നിട്ട് ആ കുടുംബത്തെയും നാടുകടത്തി. വംശഹത്യയുടെ മറ്റൊരു മുഖം.
എന്നിട്ടും രാജ്യ മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവവുമായി ബന്ധപ്പെട്ട് കേരളത്തിലെ മീഡിയകളില്‍ ചര്‍ച്ചയ്ക്ക് എത്തുന്ന ബിജെപിയിലെ ആണും പെണ്ണുമായ നേതാക്കള്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഒരു ഉളുപ്പുമില്ലാതെ ന്യായീകരിച്ചു കൊണ്ടേയിരിക്കുന്നു. ഇക്കൂട്ടര്‍ എല്ലാം പറയുന്നത് അച്ചിട്ടപോലെ ഒരേ വാചകങ്ങള്‍ ഒരേ വാദഗതികള്‍. കേട്ടു കൊണ്ടിരിക്കുമ്പോള്‍ ഇവരു മനുഷ്യരല്ലേ ഇവര്‍ക്ക് മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലേ എന്ന് ദുഃഖത്തോടെ ഓര്‍ത്തുപോകുന്നു. “രാജസ്ഥാനിലും തെലുങ്കാനയിലും പീഡനം നടന്നിട്ടില്ലേ” എന്നാണ് ചോദ്യം. അതെ രാജസ്ഥാനിലും തെലുങ്കാനയും കേരളത്തിലും സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടാല്‍ പീഡനം തന്നെ. അവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുക എന്നതാണ് ഒരു ഭരണകൂടത്തിന്റെ ചുമതല. ആ ഉത്തരവാദിത്തമാണ് യുപിയില്‍ കാണാന്‍ കഴിയാതെ പോകുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഭരണ സംവിധാനം ആകെയും അക്രമികള്‍ക്കും ക്രിമിനലുകള്‍ക്കും സംരക്ഷകരായി മാറുന്നു.
കേരളത്തിലെ പഴയകാല ഫ്യൂഡല്‍ മാടമ്ബിമാര്‍ ദളിത് പിന്നോക്ക വിഭാഗങ്ങളിലെ സ്ത്രീകള്‍ തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന ധാര്‍ഷ്ട്യത്തോടെ കൈകാര്യം ചെയ്തിരുന്ന നാളുകളെ നാം കേരളീയര്‍ എങ്ങനെ അതിജീവിച്ചു എന്നത് രാജ്യത്തിന് ഇന്ന് മാതൃകയാവണം. ഈ നെറികേടുകളെ, സ്ത്രീകളും ദളിതരും ന്യൂനപക്ഷങ്ങളും തങ്ങള്‍ക്ക് ചവിട്ടിമെതിക്കാന്‍ ഉള്ളതാണെന്ന് ധാര്‍ഷ്ട്യം ചോദ്യം ചെയ്തേ മതിയാവൂ.
സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടതുപോലെ യുപിയില്‍ നിയമവാഴ്ച പൂര്‍ണ്ണമായി തകര്‍ക്കപ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങള്‍ ഫാസിസത്തിന് കീഴ്പ്പെടുന്നു. രാജ്യം തന്നെയും കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്നു.
എന്തുവിലകൊടുത്തും ഭാരതത്തിലെമ്ബാടുമുള്ള ജനാധിപത്യ മതേതര ശക്തികള്‍ ഒരുമിച്ച് ഈ ഭീഷണികളെ, വെല്ലുവിളികളെ അതിജീവിച്ചേ മതിയാകൂ.

































