ലക്‌നൗ : ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗക്കേസിലെ അതിജീവിതയായ 15 വയസ്സുകാരി ജീവനൊടുക്കിയ നിലയിൽ. പെൺകുട്ടിയെ ബുധനാഴ്‌ച്ച രാവിലെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. യുപിയിലെ സംഭാൽ ജില്ലയിലാണ് സംഭവം. പോലീസ് കുറ്റവാളികൾക്കൊപ്പം നിലകൊള്ളുകയാണെന്നും നീതി ലഭിക്കുന്നില്ലെന്നും ആരോപിച്ചാണ് പെൺകുട്ടി ജീവനൊടുക്കിയത്. രണ്ട് മാസങ്ങൾക്കു മുമ്പ് പെൺകുട്ടിയെ പ്രദേശവാസികളായ നാല് പേർ ചേർന്നു കൂട്ടബലാത്സംഗത്തിന് ഇരയാക്കിയിരുന്നു.
എന്നാൽ ഒരു മാസത്തിനു ശേഷം മാത്രമാണു പെൺകുട്ടി സംഭവം അമ്മയോടു പോലും പറയാൻ തയാറായത്. പ്രതികളിൽ ഒരാൾ രാത്രി വീട്ടുകാർ ഉറങ്ങിയതിനു ശേഷം വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ കീഴ്‍പ്പെടുത്തുകയും ബന്ദിയാക്കി സമീപത്തുള്ള കാട്ടിൽ എത്തിച്ച് മറ്റു മൂന്നു പേർക്കൊപ്പം ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. ജൂലൈ 15 നാണ് പെൺകുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകിയത്. എന്നാൽ പരാതിയിൽ പോലീസ് യാതൊരു നടപടിയും എടുത്തില്ലെന്നും കുറ്റവാളികൾക്കൊപ്പം നിലയുറപ്പിക്കുകയാണു ചെയ്‌തതെന്നും പെൺകുട്ടിയുടെ അമ്മ പറയുന്നു.
കേസ് പിൻവലിക്കാൻ തങ്ങൾക്കു മേൽ പോലീസ് സമ്മർദം ചെലുത്തിയെന്നും നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നും പെൺകുട്ടിയുടെ കുടുംബം പറയുന്നു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ കണ്ട് സഹായം തേടിയെങ്കിലും ആരും സഹായിക്കാൻ തയാറായില്ലെന്നും പെൺകുട്ടിയുടെ അമ്മ പറയുന്നു. എന്നാൽ കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും കേസുമായി ബന്ധപ്പെട്ട് വിരേഷ് എന്ന യുവാവിനെ അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും എസ്‌പി ചക്രേഷ് മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം ശക്തമാക്കിയതായും അദ്ദേഹം പറഞ്ഞു.





























