ചിറ്റാർ: സീതത്തോട്ടിൽ നിന്ന് ആങ്ങമൂഴിയ്ക്ക് വേഗത്തിൽ എത്താൻ സഹായിക്കുന്ന ഉറുമ്പിനി വാലുപാറ നദീതീരറോഡ് ആധുനിക നിലവാരത്തിൽ ഗതാഗത യോഗ്യമാക്കുന്നതിനോടനുബന്ധിച്ച് ഉറുമ്പിനി പാലം പൊളിച്ച് പുതിയ പാലം പണിയുന്നതിനുള്ള നടപടി ആരംഭിച്ചു. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യുടെ ശ്രമഫലമായി സംസ്ഥാന റോഡ് ഫണ്ട് ബോർഡിൽ നിന്നും അനുവദിച്ച തുക കൊണ്ടാണ് റോഡ് നിർമ്മിക്കുന്നത്. ഈ റോഡിൽ ആവശ്യത്തിനു വീതിയില്ലാത്തതു കാരണം വാഹനയാത്ര സുഗമമല്ലാതിരുന്ന ഉറുമ്പിനി പാലം പൊളിച്ച് 10 മീറ്റർ വീതിയിലും 17 മീറ്റർ നീളത്തിലുമാണ് പുതിയത് പണിയുന്നത്.
സീതത്തോട് പാലം ജംഗ്ഷൽ മുതൽ വാലുപാറ വരെ മൂന്നര കിലോമീറ്റർ ധൈർഘ്യമുള്ള റോഡ് പൂർണ്ണമായും ബി എം ബിസി നിലവാരത്തിലാണ് പണിയുന്നത്. അഞ്ചര മീറ്റർ വീതിയിലാണ് റോഡിൽ ടാറിംങ് പ്രവൃത്തി നടത്തുക.
ആവശ്യത്തിന് വീതിയും സംരക്ഷണഭിത്തിയും കോൺക്രീറ്റ് നീർച്ചാലും നിർമ്മിച്ച് പൂർത്തിയാക്കുന്ന റോഡ് ഗവി യാത്രികർക്കും നാട്ടുകാർക്കും ഏറെ പ്രയോജനം ചെയ്യും. വലിയ വളവുകൾ ഇല്ലാത്തതിനാൽ കേരളത്തിലെ രണ്ടാമത്തെ വലിയ ജലവൈദ്യുതി നിലയമായ മൂഴിയാർ പവ്വർ ഹൗസിലേക്ക് കൂറ്റൻ ഉപകരണങ്ങളും ഈ വഴി സുഗമമായി കൊണ്ടു പോകുവാനും കഴിയും.
കക്കാട്ടാറിന് സമാന്തരമായി കടന്നു പോകുന്ന ഈ റോഡിൽ കയറ്റം പരമാവധി കുറച്ചാണ് നിർമ്മാണം പുരോഗമിക്കുന്നത്. നിർമ്മാണം തുടങ്ങി 100-ാം ദിവസം പണി പൂർത്തീകരിച്ച സിതത്തോട് പാലം പണിഞ്ഞ കരാറുകാരായ രാജി മാത്യു ആൻ്റ് സൺസ് എന്ന കമ്പനിയാണ് പ്രവൃത്തി ചെയ്യുന്നത്. തിങ്കളാഴ്ച്ച രാവിലെ പാലം പൊളിക്കുന്നതിനോട് അനുബന്ധിച്ച് എം എൽ എ സ്ഥലത്ത് എത്തിയിരുന്നു. പ്രദേശവാസികളുടെ സൗകര്യാർത്ഥം പൊളിച്ചുമാറ്റുന്ന പാലത്തിന് സമാന്തരമായി നടപ്പാലം നിർമ്മിച്ചിട്ടുണ്ട്.






























