വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ കടുത്ത രാഷ്ട്രീയ-സൈനിക പിരിമുറുക്കങ്ങൾക്ക് താല്കാലിക ആശ്വാസമേകി അമേരിക്കയും ഇറാനും തമ്മിൽ നിലവിലുള്ള വെടിനിർത്തൽ കരാർ 60 ദിവസത്തേക്ക് കൂടി നീട്ടാൻ പ്രാഥമിക ധാരണയിലെത്തിയതായി റിപ്പോർട്ട്. ഏകദേശ ധാരണ സംബന്ധിച്ച രേഖ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ അനുമതി കാത്തു കിടക്കുകയാണെന്നാണ് റിപ്പോർട്ട്. വെടിനിർത്തൽ 60 ദിവസത്തേക്ക് നീട്ടിയ ധാരണയാണ് നിലവിൽ വരിക. അതിനുള്ളിൽ പ്രധാന വിഷയങ്ങൾ ചർച്ച ചെയ്ത് തീരുമാനത്തിൽ എത്താനാണ് നീക്കം. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നാൽ ഇറാൻ ഹോർമുസ് തുറക്കുകയും അമേരിക്ക നാവിക ഉപരോധം പിൻവലിക്കുകയും ചെയ്യും. ഇറാന്റെ ഫണ്ട് വിട്ടുനൽകുന്നതും ഉപരോധം ലഘൂകരിക്കുന്നതും ഇതോടൊപ്പമുണ്ട്. എല്ലാ മേഖലകളിലും യുദ്ധം നിർത്തിയുള്ള ധാരണ വിജയിച്ചാൽ ആണവ വിഷയത്തിൽ ഇറാൻ വിട്ടുവീഴ്ച ചെയ്തേക്കും.
മേഖലയിലെ രാജ്യങ്ങളോടുള്ള സമീപനവും ഇറാൻ വ്യക്തമാക്കേണ്ടി വരും. ഇരുപക്ഷത്തെയും കടുത്ത നിലപാടുകളുള്ളവരെ അനുനയിപ്പിക്കുക എന്നതാണ് വെല്ലുവിളി. 60 ദിവസത്തെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നാൽ ആണവ ചർച്ചകൾ ഇരു രാജ്യങ്ങളും തുടരും. ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരത്തിന്റെ ഭാവിയെക്കുറിച്ചും യുറേനിയം സമ്പുഷ്ടീകരണത്തെക്കുറിച്ചും ഇരു രാജ്യങ്ങളും വിശദമായി സംസാരിക്കും. ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന ഇറാന്റെ ഉറപ്പിന്മേൽ, മരവിപ്പിച്ച ഇറാനിയൻ ഫണ്ടുകൾ വിട്ടുകൊടുക്കുന്നതും ഉപരോധങ്ങളിൽ ഇളവുകൾ നൽകുന്നതും മാനുഷിക സഹായങ്ങൾ എത്തിക്കുന്നതും അമേരിക്കയുടെ പരിഗണനയ്ക്ക് വരും. എന്നാൽ ഈ ചർച്ചകളെല്ലാം അന്തിമ സമാധാന കരാറിലേക്ക് എത്തുമോയെന്ന് ഇപ്പോൾ വ്യക്തമല്ല.





























