വാഷിങ്ടൺ : ഇറാനിലെ ആറ് പ്രധാന നഗരങ്ങളെ ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തി അമേരിക്ക. ബുഷെർ, ചബഹാർ, ജാസ്ക്, കൊണാരക്, അബു മൂസ, ബന്ദർ അബ്ബാസ് എന്നീ നഗരങ്ങളിലെ സൈനിക കേന്ദ്രങ്ങളിലാണ് ആക്രമണമുണ്ടായത്. അഞ്ച് മണിക്കൂർ നീണ്ടുനിന്ന സൈനിക ദൗത്യം ജൂലൈ 13-ന് രാത്രി 10:15-ഓടെ (ഇന്ത്യൻ സമയം ജൂലൈ 14-ന് രാവിലെ 7:45) പൂർത്തിയായതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. നൈനിലെ സൈനിക താവളത്തിൽ നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെ ഇറാനിൽ യുഎസ് നടത്തിയ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം രണ്ടായി. നേരത്തെ, ഇറാനിലെ കപ്പൽശാല പരിപാലനകേന്ദ്രം ആക്രമണത്തിൽ യുഎസ് സൈന്യം തകർത്തിരുന്നു.
ബന്ദർ അബ്ബാസ് തുറമുഖത്തെ അന്തർവാഹിനി, കപ്പൽ പരിപാലന കേന്ദ്രത്തിന് നേരെയാണ് അമേരിക്കൻ സൈന്യം കടൽ ഡ്രോണുകൾ ഉപയോഗിച്ചത്. മൂന്ന് ‘കോർസെയർ’ ഡ്രോണുകളാണ് ഈ ആക്രമണത്തിനായി ഉപയോഗിച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. അമേരിക്കയുടെ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ പ്രഖ്യാപിച്ചു. അമേരിക്ക കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നതുവരെ ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള ധാരണാപത്രം ഇറാൻ ഔദ്യോഗികമായി റദ്ദാക്കിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് അറിയിച്ചു. അതിനിടെ, ഇറാനിയൻ തുറമുഖങ്ങളിൽ ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കുമെന്നും അവിടെ യാത്രചെയ്യുന്ന കപ്പലുകൾക്ക് 20 ശതമാനം ട്രാൻസിറ്റ് ഫീ ഏർപ്പെടുത്തുമെന്നും ട്രംപ് പറഞ്ഞു.






























