കൊച്ചി : വിപണിയിൽ ഏകദേശം രണ്ട് കോടി രൂപയോളം വിലമതിക്കുന്ന സ്വർണ്ണപ്പശ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശികളായ യുവദമ്പതികളെ കസ്റ്റംസ് അധികൃതർ അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലക്കാരായ റിഫ്നാസ് ഹമീദ് മുഹമ്മദ് ഷരീഫ് (26), ഭാര്യ ജനോഫർ കാദർ ബീവി ഉമർ ഫാറൂഖ് (23) എന്നിവരാണ് നെടുമ്പാശ്ശേരിയിൽ വെച്ച് കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റിന്റെ പിടിയിലായത്. തിങ്കളാഴ്ച അബുദാബിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ദമ്പതികൾ കൊച്ചിയിലെത്തിയത്. ഗ്രീൻ ചാനൽ വഴി കടന്നുപോകാൻ ശ്രമിക്കുന്നതിനിടെ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞുനിർത്തി വിശദമായി പരിശോധിക്കുകയായിരുന്നു.
ആസൂത്രിതമായ രീതിയിലാണ് ദമ്പതികൾ സ്വർണ്ണം ഒളിപ്പിച്ചിരുന്നത്. ഇരുവരും ധരിച്ചിരുന്ന പാന്റുകളുടെ ഉൾവശത്തെ വെയ്സ്റ്റ് ബാൻഡിനുള്ളിൽ പ്രത്യേകമായി തുന്നിച്ചേർത്ത നിലയിലായിരുന്നു സ്വർണ്ണപ്പശ അടങ്ങിയ പാക്കറ്റുകൾ കണ്ടെടുത്തത്. പിടിച്ചെടുത്ത സ്വർണ്ണപ്പശയിൽ നിന്ന് രാസപ്രക്രിയയിലൂടെ കസ്റ്റംസ് വിദഗ്ദ്ധർ സ്വർണ്ണം വേർതിരിച്ചെടുത്തപ്പോൾ 1,353.92 ഗ്രാം (1.35 കിലോഗ്രാമിലധികം) ഭാരമുള്ള 24 ക്യാരറ്റ് ശുദ്ധമായ തങ്കമാണ് ലഭിച്ചത്. പിടിച്ചെടുത്ത സ്വർണ്ണത്തിന് അന്താരാഷ്ട്ര വിപണിയിൽ 1,93,55,640 രൂപ (ഏകദേശം 1.94 കോടി രൂപ) വിലമതിക്കുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി






























