വാഷിംഗ്ടണ്‍ : സുരക്ഷാ പ്രശ്‌നം മുന്നില്‍ കണ്ട് ആയിരത്തോളം ചൈനീസ് പൗരന്മാരുടെ വീസ അമേരിക്ക റദ്ദാക്കി. സുരക്ഷാപ്രശ്‌നത്തെ തുടര്‍ന്ന് ചൈനയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെയും ഗവേഷകരുടെയും പ്രവേശം തടയുമെന്ന് മേയ് 29ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചാണ് ഈ നീക്കം.
ചൈനീസ് സൈന്യവുമായി ബന്ധമുള്ള ഏതാനം വിദ്യാര്‍ത്ഥികളെയും ഗവേഷകരെയുമാണ് ഒഴിവാക്കിയതെന്ന് യു.എസ് ഹോംലാന്‍ഡ് സെക്യുരിറ്റി മേധാവിയുടെ ചുമതലയുള്ള ചാഡ് വുള്‍ഫ് പറഞ്ഞു.
അതീവ പ്രധാന്യമുള്ള ഗവേഷണങ്ങള്‍ ചോരുന്നത് തടയുന്നതിനാണ് ഈ നടപടി. കൊറോണ വൈറസ് സംബന്ധിച്ച ഗവേഷണങ്ങള്‍ അടക്കമുള്ളവ ചോര്‍ത്താന്‍ ശ്രമിക്കുന്നതും അമേരിക്കന്‍ സര്‍വ്വകലാശാല ഗവേഷണ വിഭാഗം സ്റ്റുഡന്റ് വിസയുടെ പേരില്‍ ദുരുപയോഗിക്കുന്നതുമായ ചൈനയുടെ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് വുള്‍ഫ് കൂട്ടിച്ചേര്‍ത്തു.
മാത്രമല്ല ചൈനയില്‍ നിന്നുള്ള ചില ഉത്പന്നങ്ങളും അമേരിക്ക നിരോധിച്ചിരിക്കുകയാണ്. തൊഴിലാളികളെ അടിമകളെ പോലെ പണിയെടുപ്പിക്കുന്ന ചൈനയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നും മനുഷ്യന്റെ ജന്മസിദ്ധമായ അന്തസ്സ് മാനിക്കാന്‍ ചൈന തയ്യാറാകണമെന്നും ഹോംലാന്‍ഡ് സെക്രട്ടറി പറയുന്നു. സിന്‍ജിയാംഗ് മേഖലയില്‍ മുസ്ലീം വിഭാഗത്തെ ചൈനീസ് ഭരണകൂടം ദുരുപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നടപടി.
ഹോങ് കോംഗ് വിഷയത്തില്‍ ചൈന സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചാണ് അമേരിക്ക ഉപരോധം കടുപ്പിക്കുന്നത്. അമേരിക്കന്‍ സര്‍വ്വകലാശാലകളില്‍ 3.6 ലക്ഷത്തോളം ചൈനീസ് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്നാണ് കണക്ക്. കോളേജുകളുടെ വരുമാനത്തിന്റെ വലിയ ഭാഗവും ഇവരില്‍ നിന്നാണ്. കൊവിഡ് 19 മഹാമാരിയെ തുടര്‍ന്ന് കോളേജുകള്‍ അടച്ചുപൂട്ടിയിരിക്കുകയാണ്. അടുത്ത സെമസ്റ്റര്‍ തുടങ്ങുന്നത് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.