വാഷിംഗ്ടൺ: ആഗോള വിപണിയിലെ എണ്ണവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിനുള്ള ഉപരോധത്തിൽ 30 ദിവസത്തേക്ക് കൂടി ഇളവ് നീട്ടി അമേരിക്ക. യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റാണ് വെള്ളിയാഴ്ച ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ തീരുമാനപ്രകാരം 2026 മേയ് 16 വരെ രാജ്യങ്ങൾക്ക് ഉപരോധം ഭയപ്പെടാതെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരാം. റഷ്യൻ ഇറക്കുമതി ഉപരോധത്തിൽ ഇളവ് നീട്ടുകയില്ലെന്ന് നേരത്തെ യുഎസ് ട്രഷറി സെക്രട്ടറി ബെസ്സന്‍റ് പ്രഖ്യാപിച്ചിരുന്നു.
തൊട്ടുപിന്നാലെയാണ് ഇളവ് നീട്ടിനൽകിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. റഷ്യൻ എണ്ണയുടെ പ്രധാന ഉപഭോക്താക്കളിലൊന്നായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം വലിയ ആശ്വാസമാണ് നൽകുന്നത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം എണ്ണവില വർധിക്കുന്ന സാഹചര്യത്തിൽ, കുറഞ്ഞ നിരക്കിൽ റഷ്യയിൽ നിന്ന് എണ്ണ ലഭിക്കുന്നത് തുടരുന്നത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്താകും. ഇതിനകം തന്നെ ഏകദേശം 30 ദശലക്ഷം ബാരൽ റഷ്യൻ എണ്ണയ്ക്കായി ഇന്ത്യ ഓർഡർ നൽകിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.





























