ഇസ്ലാമാബാദ്: പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ അമേരിക്ക – ഇറാൻ ചർച്ചയ്ക്ക് വഴി ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. പാകിസ്താനിലെ ഇസ്ലാമാബാദിൽ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ചർച്ച നടത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ. ഇറാന്റെ ഭരണ തലപ്പത്തേക്ക് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബഫിനെ എത്തിക്കാൻ അമേരിക്ക നീക്കം നടത്തുന്നതായും സൂചന ഉണ്ട്. ഇറാനിൽ ഇസ്രയേൽ അമേരിക്ക സംയുക്ത ആക്രമണം ആരംഭിച്ചത് ഫെബ്രുവരി 28നാണ്. ലോകരാജ്യങ്ങളെ മുൾമുനയിൽ നിർത്തി ഇരുപത്തി നാലാം ദിവസമാണ് ആശ്വാസമായി ട്രംപിന്‍റെ താത്കാലിക വെടിനിർത്തൽ പ്രഖ്യാപനം എത്തിയത്.
ഓപ്പറേഷൻ എപ്പിക് ഫ്യൂറി എന്ന പേരിൽ അമേരിക്കയും ലയൺസ് റോർ എന്ന പേരിൽ ഇസ്രയേലും ഇറാനിൽ സംയുക്താക്രമണം നടത്തിയത്. യുദ്ധത്തിന്റെ ആദ്യ ദിനം തന്നെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ വധിച്ചു. ഖമനയി താമസിച്ചിരുന്ന കൊട്ടാരത്തിലേക്ക് ബങ്കർ ബസ്റ്റർ മിസൈലുകൾ അടക്കം പ്രയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ ഖമനയിയുടെ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു.





























