ന്യൂഡൽഹി: 2026 ജൂലൈ 20 വരെ യുഎസ് – ഇറാൻ സംഘർഷം മൂലം ഇന്ത്യൻ വിമാന കമ്പനികളുടെ ഏകദേശം 26000 വിമാന സർവീസുകൾ റദ്ദാക്കിയതായി ആന്റോ ആന്റണി എംപിയുടെ ചോദ്യത്തിന് കേന്ദ്ര വ്യോമയാന വകുപ്പ് സഹമന്ത്രി മുരളീധർ മോഹോൾ ലോക് സഭയിൽ മറുപടി നൽകി. വ്യോമാതിർത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് മൂലം വിമാനക്കമ്പനികളിലും വിമാനത്താവളങ്ങളിലും ഗണ്യമായ വഴിതിരിച്ചുവിടലുകളും കാലതാമസങ്ങളും ഉണ്ടായത് അന്താരാഷ്ട്ര വിമാന സർവീസുകളെ സാരമായി ബാധിച്ചു. വഴിതിരിച്ചുവിടലുകൾ, വിമാനങ്ങൾ പുറപ്പെടാൻ വൈകിയതുമൂലവും, ഇന്ധനങ്ങളുടെ അധിക ഉപയോഗവും മൂലം വിമാനക്കമ്പനികൾക്കു വലിയ തോതിൽ നഷ്ടമുണ്ടാക്കി.
പശ്ചിമേഷ്യ സംഘർഷം മൂലം വിമാന ഇന്ധനത്തിന്റെ വിലയിലുണ്ടായ വ്യതിയാനം വിമാനങ്ങളുടെ പ്രവർത്തന ചെലവ് വർധിക്കുന്നതിന് ഇടയാക്കി. വ്യോമയാന മേഖലയെ സംരക്ഷിക്കുന്നതിനായി കേന്ദ്ര സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചു. ഇന്ധന വില വർധിക്കാതെ വില സ്ഥിരപ്പെടുത്തുന്നതിനുവേണ്ടി എണ്ണക്കമ്പനികൾക്ക് ഒറ്റത്തവണ സാമ്പത്തിക സഹായമായി 10000 കോടി രൂപയോളം നൽകിയത് കാരണം ഒരു പരിധിവരെ യാത്രാനിരക്ക് വർദ്ധനവ് തടയാൻ സാധിച്ചു. ആഭ്യന്തര പ്രവർത്തനങ്ങൾക്ക്, 2026 മാർച്ച് 1 ലെ അടിസ്ഥാന വിലയേക്കാൾ പരമാവധി 25% വർദ്ധനവ് എ ടി എഫ് വിലകളിൽ ഏർപ്പെടുത്തി, ഇത് ഏപ്രിൽ ഒന്ന് മുതൽ മെയ് മാസാവസാനം വരെ ആയിരുന്നു.
പ്രധാന വിമാനത്താവളങ്ങളിലെ ആഭ്യന്തര പ്രവർത്തനങ്ങൾക്കുള്ള വിമാനത്താവള ലാൻഡിംഗ്, പാർക്കിംഗ് ചാർജുകൾ ഭാഗികമായി മാറ്റിവെയ്ക്കൽ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ എ ഐ) വിമാനത്താവളങ്ങളിലെ അത്തരം ചാർജുകളിൽ 25% ഇളവ്. ലിക്വിഡിറ്റി സപ്പോർട്ട് നൽകുന്നതിനായി ഇന്ത്യൻ വിമാനക്കമ്പനികൾക്ക് നീക്കിവച്ചിരിക്കുന്ന 5,000 കോടി രൂപ ഉൾപ്പെടെ 18,100 കോടി രൂപയുടെ മൊത്തം കോർപ്പസുള്ള ഇസി എൽ ജി എസ് 5.0 ന്റെ അംഗീകാരം, ഡൽഹിയിൽ എ ടി എഫിന്റെ മൂല്യവർദ്ധിത നികുതി (വാറ്റ്) ആറ് മാസത്തേക്ക് 25 ശതമാനത്തിൽ നിന്നും ഏഴു ശതമാനമായി കുറച്ചതായും മന്ത്രി മറുപടിയിൽ വ്യക്തമാക്കി.






























