യുഎസ് : ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ഓപ്പറേഷൻ എപിക് ഫ്യൂറി ഇറാന്റെ ആണവ, മിസൈൽ ശേഷി ഇല്ലാതാക്കാനുള്ള നടപടിയെന്ന് അമേരിക്ക ഐക്യരാഷ്ട്ര സംഘടനയിൽ. മേഖലയിൽ ഭീകര സംഘടനകളുമായി ചേർന്ന് ഇറാൻ പതിറ്റാണ്ടുകളായി അഴിച്ചു വിടുന്ന അക്രമം ഒരു ഉത്തരവാദിത്തപ്പെട്ട രാജ്യത്തിനും അവഗണിക്കാൻ കഴിയില്ലെന്ന് യുഎസ് ഐക്യ രാഷ്ട്ര സഭയിൽ ചൂണ്ടിക്കാട്ടി. ഇറാന്റെ ആണവശേഷി ഇല്ലാതാക്കുന്നത് ആഗോള സുരക്ഷക്ക് അനിവാര്യം. സൈനിക നടപടി നിയമാനുസൃതമെന്നും യുഎസ് അംബാസഡർ മൈക്ക് വാൾട്ട്സ് ചൂണ്ടിക്കാട്ടി.
എന്നാൽ മനുഷ്യരാശിക്കെതിരെയുള്ള ആക്രമണമെന്നാണ് ഇറാൻ ഐക്യരാഷ്ട്ര സഭയിൽ ആക്രമണത്തെ വിശേഷിപ്പിച്ചത്. ജനവാസമേഖലയെ ലക്ഷ്യം വെച്ച നിയമ ലംഘനം കുട്ടികളടക്കം 100 ലധികം പേരുടെ ജീവൻ നഷ്ടപ്പെട്ടു. യുദ്ധകുറ്റമാണ്. ഉത്തരവാദി അമേരിക്കയും ഇസ്രയേലുമാണ്. ഇറാനെതിരെ അമേരിക്കയും ഇസ്രയേലും തുടരുന്നത് ദുഷ്പ്രചരണമാണെന്നും ഇറാൻ ചൂണ്ടിക്കാട്ടി.





























