വാഷിങ്ടൺ: അമേരിക്ക- ഇറാൻ സമാധാന ധാരണ അവസാനിച്ചതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി ഇനി ധാരണയ്ക്കില്ലെന്നും ഇറാന് ആണവ ആയുധം ഉണ്ടായിരുന്നെങ്കിൽ ഇതിനോടകം ഉപയോഗിച്ചേനെ എന്നും ട്രംപ് പറഞ്ഞു. ചർച്ചകൾ തുടർന്നും ആകാമെന്നും പക്ഷെ കാര്യമില്ലെന്നും അമേരിക്കൻ പ്രസിഡൻ്റ് വ്യക്തമാക്കി. വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടതോടെയാണ് ഇറാൻ – അമേരിക്ക സമാധാന ധാരണ അവസാനിച്ചത്. ഹോർമൂസിലെ കപ്പലുകളാക്രമിച്ചതിന് തിരിച്ചടിയായി ഇറാന്റെ 80 കേന്ദ്രങ്ങളിൽ അമേരിക്കയും അമേരിക്കയുടെ ബഹറൈനിലെയും കുവൈത്തിലെയും 85 കേന്ദ്രങ്ങളിൽ ഇറാനും ആക്രമണം നടത്തി. ഹോർമൂസിലെ കപ്പലാക്രമണത്തിന് അമേരിക്കയുടെ തിരിച്ചടി ഇത്തവണ കനക്കുകയായിരുന്നു. കഴിഞ്ഞ പ്രാവശ്യത്തേക്കാൾ അഞ്ച് മടങ്ങ് ശക്തിയിൽ ബന്ദർ അബ്ബാസ് ഉൾപ്പടെ 80 കേന്ദ്രങ്ങളിൽ അനേരിക്ക തിരിച്ചടി നടത്തി.
അതിൽ 60 ഇറാന്റെ അതിവേഗ സ്പീഡ് ബോട്ടുകളും ഉൾപ്പെടുന്നു. മത്സ്യബന്ധന ബോട്ടുകൾ വരെ ആക്രമിച്ചെന്നും തൊഴിലാളികൾക്ക് പരിക്കേറ്റെന്നും ഇറാൻ അറിയിച്ചു. ബഹറൈനിൽ സൽമാൻ പോർട്ടിലും അഞ്ചാം കപ്പൽപ്പടയ്ക്ക് നേരെയും ഇറാൻ തിരിച്ചടിയായി ആക്രമണം നടത്തി. കുവൈത്തിൽ അലി അൽ സാലിം എയർബേസിലേക്കും ആക്രമണം ഉണ്ടായി. സമാധാന ധാരണയുടെ ഭാഗമായി ഇറാനു നൽകിയിരുന്ന എണ്ണ ഉപരോധ ഇളവ് അമേരിക്ക പിൻവലിച്ചു. തങ്ങളുടെ കപ്പലാക്രമിച്ചതിൽ മധ്യസ്ഥരായ ഖത്തർ പോലും ഇറാനോട് കടുത്ത രോഷത്തിലാണ്. ഇസ്രയേൽ ഗാസയിലും ലബനനിലും നടപടി തുടരുന്നു. അയത്തുള്ള അലി ഖംനഇയുടെ വിലാപയാത്രക്കിടെ പോലും ഭീഷണിയും പരിഹാസവും ഉണ്ടായത് ഇറാനെയും രോഷത്തിലാക്കി. മുൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ വിലാപ യാത്ര ഇറാഖിലെ നജാഫിലും കർബലയിലും നടക്കുകയാണ്.





























