കൊച്ചി : മഴക്കാലം ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് ഇനി ഏറെ കരുതേണ്ട ഒന്നാണ് സാംക്രമിക രോഗങ്ങൾ. അതിൽ തന്നെ നമ്മുടെ നാട്ടിൽ അടുത്തിടെയായി വർധിച്ചുവരുന്ന രോഗമാണ് എലിപ്പനി. മഴക്കാലത്ത് കൃത്യമായി പ്രതിരോധവും മുൻകരുതലുകളും എടുത്തില്ലെങ്കിൽ എലിപ്പനി കൂടുതലായി പടരുന്നതിന് കാരണമാകാം. ചൂടും മഴയും മാറി മാറി വന്നുകൊണ്ടിരിക്കുന്ന നമ്മുടെ ഈർപ്പം കൂടിയ കാലാവസ്ഥയും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങൾ കൂടുതലുള്ളതും എലിപ്പനിക്ക് കാരണമാകുന്ന ബാക്ടീരിയ പെരുകുന്നതിന് വഴിവെക്കുന്നു. ‘ലെപ്റ്റോസ്പൈറ’ എന്ന ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നത് വഴിയാണ് എലിപ്പനി അഥവാ ലെപ്റ്റോസ്പിറോസിസ് ഉണ്ടാകുന്നത്. പ്രധാനമായും എലികളുടെ മൂത്രത്തിലൂടെയാണ് ഈ ബാക്ടീരിയ പുറന്തള്ളപ്പെടുന്നത്. വളരെ അപൂർവ്വമായി നായ, പൂച്ച, പശു, പന്നി തുടങ്ങിയ മറ്റ് വളർത്തുമൃഗങ്ങളുടെയും ഇത് പകരാം.
കനത്ത മഴ പെയ്യുമ്പോൾ ഇവരുടെ വിസർജ്യങ്ങൾ വെള്ളപ്പൊക്കത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മണ്ണിലും കലരുന്നു. ഈ മലിനജലവുമായുള്ള സമ്പർക്കം ശരീരത്തിലെ ചർമ്മത്തിലെ മുറിവുകൾ, കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെ ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കാം. മലിനമായ ആഹാരത്തിലൂടെയോ വെള്ളത്തിലൂടെയോ രോഗം പകരാം. പ്രാരംഭ ഘട്ടത്തിൽ സാധാരണ പനിയായി തോന്നിപ്പിക്കുമെങ്കിലും ശക്തമായ പനിയും വിറയലും, കടുത്ത തലവേദനയും പ്രകാശത്തിലേക്ക് നോക്കാൻ പ്രയാസം, പേശികളിലെ അസഹനീയമായ വേദന, കണ്ണുകൾക്ക് കടുത്ത ചുവപ്പ് നിറം, ഛർദ്ദി, വയറുവേദന, വയറിളക്കം, കടുത്ത ക്ഷീണം പോലുള്ള ലക്ഷണങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
ചിലരിൽ പനി കുറഞ്ഞതിന് ശേഷം രോഗം കൂടുതൽ ഗുരുതരമായ രണ്ടാം ഘട്ടത്തിലേക്ക് കടക്കാം. ഈ ഘട്ടത്തിൽ കണ്ണ്, ചർമ്മം എന്നിവ മഞ്ഞനിറമാവുകയും, മൂത്രത്തിന്റെ അളവ് കുറയുകയും കറുത്ത നിറത്തിൽ മലം പോവുകയും രക്തം ഛർദ്ദിക്കുക, ശ്വാസതടസ്സം എന്നിവയും ഉണ്ടാകാം. ഇത് വൃക്ക, കരൾ എന്നിവയുടെ പ്രവർത്തനത്തെ ബാധിച്ച് മരണത്തിന് വരെ കാരണമായേക്കാം. കൃത്യമായ ശുചിത്വ ശീലങ്ങളിലൂടെയും മുൻകരുതലുകളിലൂടെയും എലിപ്പനിയെ പൂർണ്ണമായും പ്രതിരോധിക്കാൻ സാധിക്കും.
കെട്ടിക്കിടക്കുന്ന വെള്ളത്തിലോ ചെളിയിലോ ഇറങ്ങാതിരിക്കുക, നിർബന്ധമാണെങ്കിൽ ഗംബൂട്ട്, ഗ്ലൗസ് എന്നിവ ധരിക്കുക, ശരീരത്തിൽ മുറിവുകളുണ്ടെങ്കിൽ വാട്ടർപ്രൂഫ് പ്ലാസ്റ്റർ ഉപയോഗിച്ച് പൂർണ്ണമായും മൂടുക. മലിനജലവുമായി സമ്പർക്കം ഉണ്ടായാൽ ഉടൻ തന്നെ സോപ്പും വൃത്തിയുള്ള വെള്ളവും ഉപയോഗിച്ച് കഴുകുക, തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, ആഹാരസാധനങ്ങൾ മൂടിവെക്കുക, കിണറുകൾ ക്ലോറിനേഷൻ നടത്തി ശുദ്ധീകരിക്കുക, എലി നശീകരണത്തിന് മുൻഗണന നൽകുകയും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക, മലിനജലവുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം ‘ഡോക്സിസൈക്ലിൻ’ പ്രതിരോധ ഗുളിക കഴിക്കുക എന്നിവയാണ് പ്രതിരോധ മാര്‍ഗങ്ങള്‍.
തുടക്കത്തിലേ കണ്ടെത്തിയാൽ ആന്‍റിബയോട്ടിക്കുകൾ ഉപയോഗിച്ച് എലിപ്പനി പൂർണ്ണമായും ഭേദമാക്കാം. അതിനാൽ ഈ മഴക്കാലത്ത് പനി വന്നാൽ സ്വയംചികിത്സ പൂർണ്ണമായും ഒഴിവാക്കി, ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ എത്തി ഡോക്ടറുടെ സേവനം തേടാൻ മടിക്കരുത് എന്നും ഡോക്ടര്‍ സ്മിത മുരളീധരന്‍ ഓര്‍മ്മപ്പെടുത്തുന്നു.
































