ന്യൂഡൽഹി : വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലൂടെ പോയ റഷ്യൻ പതാകയുള്ള മരിനീര കപ്പൽ അമേരിക്ക പിടിച്ചെടുത്തു. മൂന്ന് ഇന്ത്യൻ നാവികരടക്കം 28 പേരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരെ എല്ലാവരെയും അമേരിക്ക കസ്റ്റഡിയിലെടുത്തു. ഇവർക്കെല്ലാവർക്കും മാന്യവും മനുഷ്യത്വപരവുമായ പരിഗണന നൽകണമെന്ന് റഷ്യ ആവശ്യപ്പെട്ടു. രാജ്യത്തിൻ്റെ പതാകയുള്ള കപ്പൽ പിടിച്ച നടപടി റഷ്യക്കെതിരായ ആക്രമണമായി കണക്കാക്കാവുന്നതാണെന്നും ആണവായുധം പ്രയോഗിക്കാവുന്ന സാഹചര്യമെന്നുമടക്കം റഷ്യയുടെ ഭാഗത്ത് നിന്ന് പ്രതികരണം വന്നിട്ടുണ്ട്.
ബന്ദികളാക്കപ്പെട്ട നാവികരിൽ 17 പേർ യുക്രൈനിൽ നിന്നുള്ളവരാണ്. ആറ് പേർ ജോർജിയയിൽ നിന്നും രണ്ട് പേർ റഷ്യൻ പൗരന്മാരുമാണ്. ഇവരെ എപ്പോൾ മോചിപ്പിക്കുമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടില്ല. റഷ്യൻ പതാക കണ്ടാണ് കപ്പൽ പിടിച്ചെടുത്തത്. ഇത് എണ്ണക്കപ്പലെന്നാണ് പുറത്തുവരുന്ന വിവരം. യുഎസ് കോസ്റ്റ് ഗാർഡും യുഎസ് നേവിയും ചേർന്നാണ് കപ്പൽ പിടിച്ചെടുത്തത്.





























