കൊളംബോ: ശ്രീലങ്കൻ തീരത്ത് അമേരിക്ക മുക്കിയ ഇറാൻ യുദ്ധക്കപ്പലിൽ നിന്ന് 87 മൃതദേഹങ്ങൾ കണ്ടെടുത്തു. 32 പേരെയാണ് ലങ്കൻ നാവികസേന രക്ഷിച്ചത്. അമേരിക്കൻ സൈനിക അന്തർവാഹിനിയിൽനിന്നുള്ള ടോർപിഡോ ആണ് ഐആർഐഎസ് ദേനയെ തകർത്തത്. വിശാഖപട്ടണത്ത് നടന്ന സൈനിക ആഭ്യാസത്തിനു ശേഷം മടങ്ങിയ കപ്പൽ തകർത്തതിൽ ഇതുവരെയും ഇന്ത്യ പ്രതികരിച്ചിട്ടില്ല. അതേസമയം, ഡൊണാൾഡ് ട്രംപിന്റെ യുദ്ധാധികാരങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള പ്രമേയം അമേരിക്കൻ സെനറ്റ് വോട്ടിനിട്ട് തള്ളി. ഗൾഫ് മേഖലയിലേക്ക് ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണം ആറാം ദിവസവും തുടരുകയാണ്.
ഇന്ത്യയിലെ വിശാഖപട്ടണത്ത് നടന്ന മിലാൻ 2026 ബഹുരാഷ്ട്ര നാവിക അഭ്യാസത്തിൽ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്ന മൗഡ്ജ് ക്ലാസ് യുദ്ധക്കപ്പൽ ഐറിസ് ദേനയാണ് അന്തർവാഹിനി ആക്രമണത്തിൽ തകർന്നത്. ശ്രീലങ്കൻ തീരത്തിനരികെ വരെ സംഘർഷം വ്യാപിച്ചതിൽ നിരവധി ശ്രീലങ്കൻ നേതാക്കൾ ആശങ്ക രേഖപ്പെടുത്തിയിരുന്നു. അതേസമയം, അമേരിക്കൻ സൈന്യം ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നു എന്ന വാർത്തകൾ വ്യാജമാണെന്ന് വിദേശകാര്യമന്ത്രാലയം ഇന്നലെ വ്യക്തമാക്കി.





























