വാഷിംഗ്ടണ്‍ : പാകിസ്ഥാനുമായുള്ള ബന്ധം പുനപരിശോധിക്കുമെന്ന് അമേരിക്ക. പാകിസ്ഥാന് അഫ്ഗാനിസ്ഥാനിൽ രണ്ട് നിലപാടെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ളിങ്കൻ അമേരിക്കൻ കോൺഗ്രസിനെ അറിയിച്ചു. അഫ്ഗാനിസ്ഥാനിൽ അമേരിക്കയുടെ സഖ്യകക്ഷിയായി നില്‍ക്കുമ്പോള്‍ തന്നെ പാകിസ്ഥാൻ താലിബാനെയും ഭീകരസംഘടനകളെയും സഹായിച്ചു എന്ന് ആന്‍റണി ബ്ളിങ്കൻ പറഞ്ഞു.
നാറ്റോയ്ക്ക് പുറത്തുള്ള സഖ്യകക്ഷി എന്ന പരിഗണന പാകിസ്ഥാൻ നല്‍കുന്നത് നിര്‍ത്തണമെന്ന് കോൺഗ്രസ് അംഗങ്ങൾ നിർദ്ദേശിച്ചു. ഇക്കാര്യം പരിഗണിക്കാമെന്ന് ആന്‍റണി ബ്ളിങ്കൻ ഉറപ്പുനല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക് പോകാനിരിക്കെയാണ് പാകിസ്ഥാനോടുള്ള നിലപാടിലെ ഈ മാറ്റം ദൃശ്യമാകുന്നത്. 24ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനെ കാണുന്ന മോദി 25 ന് ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്യും.