മുട്ടം : പുറമ്പോക്ക് ഭൂമിയിൽ ഷീറ്റുമേഞ്ഞ ഷെഡ്ഡിൽ താമസിക്കുന്ന കുടുംബം എ.പി.എൽ പട്ടികയിൽപ്പെട്ടതും ധർമസങ്കടത്തിൽ. ഗുരുതരമായ രോഗം ബാധിച്ച പിഞ്ചുകുഞ്ഞിന്റെ ചികിത്സാസഹായം പോലും ഈ കുടുംബത്തിന് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. മുട്ടം പഞ്ചായത്തിലെ ശങ്കരപ്പള്ളിയിൽ എം.വി.ഐ.പി യുടെ ഭൂമിയിൽ കഴിയുന്ന പ്ലാത്തോട്ടത്തിൽ ഉഷ ചോതിക്കും കുടുംബത്തിനുമാണ് ഈ ദുരവസ്ഥ. ഉഷയുടെ മകനും മകളും ഭർത്താവുമുൾപ്പെടെ അഞ്ചംഗ കുടുംബമാണ് ഈ കുടിലിൽ കഴിയുന്നത്.
മകൾ മായയുടെയും വിജേഷിന്റെയും 48 ദിവസം പ്രായമായ കുഞ്ഞിനാണ് തലയ്ക്കുള്ളിൽ വെള്ളം കെട്ടുന്ന അപൂർവരോഗം ബാധിച്ചത്. അടിയന്തരമായി ശസ്ത്രക്രിയ നടത്തിയാൽ മാത്രമേ കുഞ്ഞിനെ രക്ഷപ്പെടുത്താനാകൂ. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സ. റേഷൻകാർഡ് എ.പി.എൽ വിഭാഗത്തിൽ ആയതിനാൽ സർക്കാർ ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. കോവിഡും കുട്ടിയുടെ രോഗവും കാരണം കൂലിപ്പണിക്കു പോകാൻപോലും കുടുംബാംഗങ്ങൾക്ക് കഴിയുന്നില്ല.
സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ കുടുംബം. കുഞ്ഞിന്റെ ചികിത്സാർഥം വാർഡുമെമ്പർ ബിജോയ് ജോണിന്റെയും ഉഷയുടെയും പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. കേരള ബാങ്കിന്റെ മുട്ടം ശാഖയിലാണ് അക്കൗണ്ട്- നമ്പർ 120251200920087.