കൊല്ലം : ഉത്രാ വധക്കേസില്‍ ഒന്നാം പ്രതിയായ ഭര്‍ത്താവ് സൂരജിനെയും രണ്ടാംപ്രതി സുരേഷിനെയും വനംവകുപ്പ് തിങ്കളാഴ്ച വീണ്ടും കസ്റ്റഡിയില്‍ വാങ്ങും. സൂരജ് പാമ്പിനെ വാങ്ങി സൂക്ഷിച്ചതില്‍ അമ്മ രേണുകയ്ക്കും സഹോദരി സൂര്യയ്ക്കും പങ്കുണ്ടോ എന്ന കാര്യം പരിശോധിക്കും. മുന്‍പ് വനംവകുപ്പ് മാവേലിക്കര ജയിലിലെത്തി സൂരജിന്റേയും സുരേഷിന്റേയും ഔപചാരിക അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
ജൂലൈ 8 മുതല്‍ മൂന്നു ദിവസത്തേക്ക് സൂരജിനേയും സുരേഷിനേയും കസ്റ്റഡിയില്‍ വാങ്ങാനായിരുന്നു നേരത്തെ വനംവകുപ്പിന്റെ തീരുമാനം. എന്നാല്‍, തെളിവെടുപ്പിനായി കൊണ്ടുപോകേണ്ട ചിലയിടങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് തീയതി നീട്ടിയത്. ജൂലൈ 13, 14, 15 തീയതികളിലാണ് രണ്ടാമതും സൂരജും സുരേഷും വനം വകുപ്പിന്റെ കസ്റ്റഡിയിലുണ്ടാവുക. സൂരജിന്റെ അമ്മയ്ക്കും സഹോദരിക്കും പാമ്പിനെ വീട്ടില്‍ ഒളിപ്പിച്ചതില്‍ ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോ എന്നുള്ള കാര്യം പരിശോധിക്കും. ഇതിനായി ചൊവ്വാഴ്ച അടൂര്‍ പറക്കോട് ഉള്ള വീട്ടില്‍ സൂരജിനെ എത്തിച്ച് വീണ്ടും തെളിവെടുപ്പ് നടത്തും.
പാമ്പിനെ ഉപയോഗിച്ചുള്ള സുരേഷിന്റെ ഇടപാടുകളില്‍ ദുരൂഹത ഉണ്ടെന്നാണ് വനം വകുപ്പിന്റെ കണ്ടെത്തല്‍. ഇക്കാര്യത്തിലും വനം വകുപ്പ് വിശദമായ അന്വേഷണം നടത്തും. പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കാതിരിക്കാന്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനായുള്ള അവസാന വട്ട തെളിവ് ശേഖരണത്തിലാണ് ക്രൈംബ്രാഞ്ച്. നാളെ സൂരജിന്റെ അടുത്ത സുഹൃത്തുക്കളെ കൊട്ടാരക്കരയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തി തെളിവെടുക്കും. അന്വേഷണ സംഘത്തിന്റെ ആവശ്യം അംഗീകരിച്ച് അഡ്വ.മോഹന്‍രാജിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചിട്ടുണ്ട്.





























