ലഖ്നൗ : പശുക്കൾക്കായി ആംബുലൻസ് സർവീസ് ആരംഭിക്കാൻ ഒരുങ്ങി ഉത്തർപ്രദേശ് സർക്കാർ. ഗുരുതര രോഗങ്ങൾ കാരണം ബുദ്ധിമുട്ടുന്ന പശുക്കൾക്കായാണ് പ്രത്യേക ആംബുലൻസ് സർവീസ് ഒരുക്കുന്നതെന്ന് ഉത്തർപ്രദേശ് ക്ഷീര വികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ലക്ഷ്മി നാരായൺ ചൗധരി പറഞ്ഞു. 515 ആംബുലൻസുകൾ പദ്ധതിക്കായി സജ്ജമാക്കിയിട്ടുണ്ട്. പശുക്കൾക്ക് ആംബുലൻസ് സൗകര്യം എർപ്പെടുത്തുന്ന രാജ്യത്തെ ആദ്യ സംഭവമായിരിക്കും ഇതെന്നും മന്ത്രി അവകാശപ്പെട്ടു. ഗുരുതര രോഗങ്ങൾ ബാധിച്ച പശുക്കൾക്ക് വേഗത്തിൽ ചികിത്സ ലഭ്യമാക്കാൻ പദ്ധതിയിലൂടെ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആളുകളുടെ പരാതി സ്വീകരിക്കാൻ ലഖ്നൗവിൽ പ്രത്യേക കോൾ സെന്റർ ആരംഭിക്കും. സേവനം ആവശ്യപ്പെട്ട് 15 – 20 മിനിറ്റിനുള്ളിൽ ആംബുലൻസ് പശുക്കളുടെ അടുത്തെത്തും. ഒരു വെറ്ററിനറി ഡോക്ടറും രണ്ട് സഹായികളും ആംബുലൻസിലുണ്ടാകും. ഡിസംബറോടെ പദ്ധതി ആരംഭിക്കും. ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ മധുര ഉൾപ്പെടെ സംസ്ഥാനത്തെ എട്ട് ജില്ലകളിലാണ് പദ്ധതിക്ക് തുടക്കമിടുകയെന്നും മന്ത്രി വ്യക്തമാക്കി.