പന്തളം : റഷ്യയുടെ ആക്രമണം തുടങ്ങിയതോടെ രക്ഷപ്പെട്ട് മടങ്ങിയ ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികളിൽ ആദ്യ സംഘം ഉസ്ബെക്കിസ്ഥാനിലേക്ക് പുറപ്പെട്ടു. ഇന്നലെ രാവിലെ ഷാർജയിലെത്തിയ ശേഷം അവർ ഉസ്ബക്കിസ്ഥാന്‍റെ തലസ്ഥാനമായ താഷ്കന്റിലേക്ക് തിരിച്ചു. ഇവിടെ നിന്നു റോഡ് മാർഗം 7 മണിക്കൂർ സഞ്ചരിച്ചു വേണം ബുഖറയിലെ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെത്താൻ.
നെടുമ്പാശേരി എയർപോർട്ടിൽ നിന്നു ബുധനാഴ്ച രാത്രിയിലാണ് വിദ്യാർഥികൾ യാത്ര തിരിച്ചത്. ബുഖറയിലെ സ്റ്റേറ്റ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ എംബിബിഎസ് പഠനം തുടരാനാണ് തീരുമാനം. 8 മാസമായി വിദ്യാർഥികളും മാതാപിതാക്കളും അനുഭവിച്ച ആശങ്കയ്ക്ക് ഇതോടെ പരിഹാരമായി. യുക്രെയ്നിലെ സപൊരിസിയ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ പഠിച്ചിരുന്ന വിദ്യാർഥികൾക്കാണ് ബുഖറയിൽ പഠനം തുടരാൻ സൗകര്യം ലഭിച്ചത്.
യുക്രെയ്ൻ-റഷ്യ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ കഠിനയാതനകൾ അനുഭവിച്ചാണ് മാർച്ച് ആദ്യം വിദ്യാർഥികൾ രക്ഷപ്പെട്ട് നാട്ടിലെത്തിയത്. ബങ്കറുകളിൽ ഒളിച്ചു കഴിയേണ്ടി വന്നതും ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടിയ നാളുകളും അവർക്ക് ഇന്നും പേടി സ്വപ്നമാണ്. നഷ്ടപ്പെടുമെന്നു കരുതിയ എംബിബിഎസ് പഠനം തുടരാൻ സൗകര്യം ലഭിച്ചതിന്റെ ആശ്വാസത്തിലാണ് വിദ്യാർഥികൾ യാത്ര തിരിച്ചത്.
സപോരിസിയ യൂണിവേഴ്സിറ്റിയിലെ 300 മെഡിക്കൽ വിദ്യാർഥികൾക്ക് ഇപ്പോൾ മാറ്റം ലഭിച്ചിട്ടുണ്ടെന്ന് ഉസ്ബെക്കിസ്ഥാനിലേക്ക് തിരിക്കുന്ന തുമ്പമൺ നോർത്ത് സ്വദേശിനി ജിന്നി റേച്ചൽ ജോണിന്‍റെ അച്ഛനും കേരള ജനപക്ഷം (സെക്കുലർ) ജില്ലാ പ്രസിഡന്റുമായ ഇ.ഒ.ജോൺ പറഞ്ഞു. ഹൈദരാബാദിലുള്ള സ്വകാര്യ ഏജൻസി മാർഗം സപൊരിസിയ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ പ്രവേശനം നേടിയ കുട്ടികളാണ് അവരുടെ സഹായത്തോടെ തന്നെ ബുഖറ സ്റ്റേറ്റ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറുന്നത്.































