കൊച്ചി: സാങ്കേതിക സർവകലാശാലാ (കെടിയു) താൽക്കാലിക വൈസ് ചാൻസലറായി ഡോ. സിസ തോമസിനെ നിയമിച്ച ഗവർണറുടെ ഉത്തരവിനെതിരായ സർക്കാർ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. നിയമനത്തിൽ നിയമപ്രശ്നമുണ്ടെന്നും സർക്കാർ വാദത്തിൽ കഴമ്പുണ്ടെന്നു നിരീക്ഷിച്ചുകൊണ്ടാണ് കോടതി നടപടി. വൈസ് ചാൻസലർക്കു വേണ്ടതായ വിദ്യാഭ്യാസ യോഗ്യതകളെക്കുറിച്ചു എജി കോടതിയെ വിശദമായി ധരിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിയമനത്തിൽ പ്രഥമ ദൃഷ്ട്യാ നിയമപരമായ പ്രശ്നമുണ്ടെന്നും സർക്കാർ വാദത്തിൽ വസ്തുതയുണ്ടെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കിയത്.
സർക്കാരിന്റെ ഹർജിയിൽ മറുപടി നൽകാൻ ഗവർണർ കോടതിയോടു കൂടുതൽ സമയം തേടിയിരുന്നു. ബുധനാഴ്ചയ്ക്കു മുമ്പു സത്യവാങ്മൂലം നൽകാനായിരുന്നു കോടതിയുടെ നിർദേശം. എല്ലാ എതിർ കക്ഷികളും ബുധനാഴ്ചയ്ക്കു മുമ്പു സത്യവാങ്മൂലം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജി വെള്ളിയാഴ്ച പരിഗണിക്കുന്നതിനു മാറ്റിവച്ചു. അന്ന് വിഷയത്തിൽ കോടതി വിശദമായ വാദം കേൾക്കും.
വൈസ് ചാൻസലറെ ശുപാർശ ചെയ്യേണ്ടത് സർക്കാരാണെന്നും എന്നാൽ ഡോ. സിസ തോമസിനെ ഗവർണർ സ്വന്ത ഇഷ്ടപ്രകാരം നിയമിക്കുകയായിരുന്നു എന്നുമാണ് സർക്കാർ വാദം. നിയമവിരുദ്ധമായ ഗവർണറുടെ നിയമന ഉത്തരവു റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇവരുടെ നിയമനം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി നിരസിച്ചിരുന്നു. സർക്കാർ മുന്നോട്ടു വച്ച ശുപാർശകൾ തള്ളിയാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ജോയിന്റ് ഡയറക്ടറായിരുന്ന സിസ തോമസിനെ കെടിയു വൈസ് ചാൻസലറായി നിയമിച്ചത്.





























