കോഴിക്കോട് : കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന നിലപാടിൽ ഉറച്ച് മുസ്ലിം ലീഗ്. ജനവികാരം മാനിച്ചുകൊണ്ടുള്ള തീരുമാനമാകണം ഹൈക്കമാൻഡിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്നാണ് ലീഗിന്റെ പ്രധാന ആവശ്യം. കഴിഞ്ഞ അഞ്ചുവർഷത്തെ പ്രവർത്തനങ്ങളും നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ 102 സീറ്റുകളും മുൻനിർത്തി വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്നാണ് ലീഗ് പ്രവർത്തകരും ഭൂരിഭാഗം യുഡിഎഫ് അണികളും ആഗ്രഹിക്കുന്നതെന്ന് പാർട്ടി വിലയിരുത്തുന്നു. തീരുമാനം സാദിഖലി തങ്ങൾക്ക് വിട്ടു കഴിഞ്ഞ ദിവസം ചേർന്ന മുസ്ലിം ലീഗ് നേതൃയോഗം സതീശൻ അനുകൂല നിലപാടിൽ ഉറച്ചുനിൽക്കാൻ തീരുമാനിച്ചു.
ഹൈക്കമാൻഡ് തീരുമാനം വന്നതിനുശേഷം സ്വീകരിക്കേണ്ട തുടർനടപടികൾക്കായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇന്ന് പ്രഖ്യാപനം വന്നതിനുശേഷം സാദിഖലി തങ്ങളുടെ അധ്യക്ഷതയിൽ മുതിർന്ന നേതാക്കൾ വീണ്ടും യോഗം ചേരും. പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ഈ ചർച്ചകളിൽ പങ്കുചേരും. ഹൈക്കമാൻഡിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗങ്ങൾ ഇന്ന് വൈകിട്ടോടെ തിരുവനന്തപുരത്തേക്ക് തിരിക്കും. പി.കെ. കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങൾ, അബ്ബാസ് അലി തങ്ങൾ എന്നിവരടങ്ങുന്ന സംഘം രാത്രിയോടെ തലസ്ഥാനത്തെത്തും. ശനിയാഴ്ച സത്യപ്രതിജ്ഞ ഉണ്ടായേക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ആദ്യഘട്ടത്തിൽ മുഖ്യമന്ത്രിയും ഘടകകക്ഷി നേതാക്കളും മാത്രം സത്യപ്രതിജ്ഞ ചെയ്യാനാണ് സാധ്യതയെന്നും ലീഗ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.






























