തൃശൂർ: പുലിക്കളിയെക്കുറിച്ചുള്ള വി കെ ശ്രീരാമന്‍റെ പരാമർശനത്തിനെതിരെ ബിജെപി രംഗത്ത്. പ്രസ്താവന പിൻവലിച്ച് അദ്ദേഹം തൃശൂർ ജനതയോട് മാപ്പ് പറയണമെന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡന്‍റ് ജസ്റ്റിൻ ജേക്കബ് ആവശ്യപ്പെട്ടു. ഒട്ടും അംഗീകരിക്കാനാകാത്ത കാര്യങ്ങളാണ് ശ്രീരാമൻ പറഞ്ഞതെന്നും ജസ്റ്റിൻ പറഞ്ഞു. ജനങ്ങളോട് മാപ്പ് പറയാതെ വേറെ വഴിയില്ലെന്നും ജസ്റ്റിൻ പറഞ്ഞു. തലമുറകളായി തൃശൂരിന്‍റെ സാംസ്കാരിക പൈതൃകത്തിന്‍റെ ഭാഗമായ പുലിക്കളി വെറുമൊരു വിനോദമല്ല. ആയിരക്കണക്കിന് കലാകാരന്മാരുടെയും സംഘാടകരുടെയും അധ്വാനവും തൃശൂർ ജനതയുടെ ആവേശവും ചേർന്നുനിൽക്കുന്ന നാടിന്‍റെ അഭിമാനമാണ്. അത്തരമൊരു ജനകീയ കലാരൂപത്തെയും അതിനായി പ്രവർത്തിക്കുന്ന കലാകാരന്മാരെയും പരിഹസിക്കുന്ന സമീപനം ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിൻ ജേക്കബ് പറഞ്ഞു.
പുലിക്കളിയെ പ്രോത്സാഹിപ്പിക്കുന്നതിനും കലാകാരന്മാർക്ക് പിന്തുണ നൽകുന്നതിനും കേന്ദ്രസർക്കാർ പോലും മുന്നോട്ടുവരുന്ന ഈ ഘട്ടത്തിൽ അതിനെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ ഗൗരവമായി കാണേണ്ടതാണെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു . ശ്രീരാമന്‍റെ പ്രസ്താവനയ്ക്ക് പിന്നിൽ ഏതെങ്കിലും തരത്തിലുള്ള ഗൂഢലക്ഷ്യമോ ആസൂത്രിത നീക്കമോ ഉണ്ടോയെന്ന കാര്യവും പരിശോധിക്കണം. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ഒരു നാടിന്റെ സംസ്കാരത്തെയും പാരമ്പര്യത്തെയും കലാകാരന്മാരെയും അവഹേളിക്കാനുള്ള അവകാശം ആർക്കുമില്ല. വി കെ ശ്രീരാമൻ തന്‍റെ പരാമർശം പിൻവലിച്ച് പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിൽ ഇത്തരം അധിക്ഷേപ പരാമർശങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയരുമെന്നും തൃശൂരിന്‍റെ സാംസ്കാരിക പൈതൃകത്തെ അപമാനിക്കുന്ന നിലപാടുകൾക്ക് ജനങ്ങൾ ഉചിതമായ മറുപടി നൽകുമെന്നും ജസ്റ്റിൻ ജേക്കബ് പറഞ്ഞു. പുലിക്കളി തൃശൂരിന്‍റെ അഭിമാനമാണ്. ആ അഭിമാനത്തെ അപമാനിക്കാൻ ആരെയും അനുവദിക്കില്ലെന്നും ബിജെപി ജില്ലാ പ്രസിഡന്‍റ് വ്യക്തമാക്കി.






























