ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ചെന്നൈയിൽ നടന്ന ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ശക്തമായി ഉന്നയിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചുചേർത്ത ഈ യോഗത്തിൽ സംസ്ഥാന വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും പങ്കെടുത്തു. പുതിയ ഡാം നിർമിക്കുന്നതിനുള്ള മുഴുവൻ ചിലവും കേരളം വഹിക്കാമെന്ന് മുഖ്യമന്ത്രി യോഗത്തിൽ വാഗ്ദാനം ചെയ്തു. പുതിയ ഡാം എവിടെ നിർമിക്കണമെന്ന് തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം തമിഴ്നാടിന് വിട്ടുനൽകാം.
ഇതിനൊപ്പം പുതിയ ഡാമിൽ നിന്നുള്ള വെള്ളം പൂർണ്ണമായും തമിഴ്നാടിന് തന്നെ നൽകാമെന്നും കേരളം ഉറപ്പുനൽകി. തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ എന്ന കേരളത്തിന്റെ പ്രധാന മുദ്രാവാക്യത്തിലൂന്നിയാണ് ഈ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചത്. അതേസമയം വിഷയത്തിൽ തങ്ങളുടെ മുൻനിലപാടിൽ ഉറച്ചുനിൽക്കുകയാണെന്ന് തമിഴ്നാടും അറിയിച്ചു. ഡാമിന്റെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തണമെന്നതാണ് തമിഴ്നാടിന്റെ പ്രധാന ആവശ്യം. ജലനിരപ്പ് 152 അടിയാക്കിയാൽ മാത്രമേ തമിഴ്നാട്ടിലെ കാർഷിക ആവശ്യങ്ങൾക്ക് അത് പ്രയോജനപ്പെടുകയുള്ളൂ എന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ് യോഗത്തിൽ പറഞ്ഞു.






























