എറണാകുളം : യുഡിഎഫിന്റെ ഒറ്റക്കെട്ടായ പ്രവർത്തനമാണ് ഈ വിജയത്തിന് കാരണമെന്ന് വി പി സജീന്ദ്രൻ പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷക്കാലം മണ്ഡലത്തിൽ ഭരണകക്ഷി എംഎൽഎ ഉണ്ടായിരുന്നിട്ടും യാതൊരു വികസന പ്രവർത്തനങ്ങളും നടന്നില്ല എന്ന ജനങ്ങളുടെ അതിരൂഷമായ പ്രതികരണമാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. പിണറായി വിജയൻ സർക്കാരിനെതിരെയുള്ള ശക്തമായ പ്രതിഷേധം മണ്ഡലത്തിൽ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ പരാജയത്തിന് കാരണമായ ട്വന്റി-20 ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എൻഡിഎ സഖ്യത്തിന്റെ ഭാഗമായതോടെ ബിജെപിയിലേക്ക് പോയ യുഡിഎഫ് അനുകൂല വോട്ടുകൾ തിരികെ വന്നതാണ് ഭൂരിപക്ഷം വർദ്ധിക്കാൻ കാരണമായത് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അമിത് ഷായെ പോലുള്ള കേന്ദ്ര നേതാക്കളെ കൊണ്ടുവന്ന് പ്രചാരണം നടത്തിയിട്ടും മണ്ഡലം പിടിച്ചെടുക്കുമെന്ന ട്വന്റി-20യുടെ അവകാശവാദം പരാജയപ്പെട്ടുവെന്ന് സജീന്ദ്രൻ പരിഹസിച്ചു. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ട്വന്റി-20യെ മൂന്നാം സ്ഥാനത്തേക്ക് എത്തിക്കുക എന്നതായിരുന്നു യുഡിഎഫിന്റെ ലക്ഷ്യമെന്നും അത് ജനങ്ങൾ നിറവേറ്റിയെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പോടെ ട്വന്റി-20ക്ക് ഒരു സീറ്റ് പോലും ഇല്ലാത്ത അവസ്ഥയുണ്ടാകുമെന്നും മണ്ഡലത്തിൽ നിന്ന് ആ പാർട്ടിയെ ഇല്ലാതാക്കുന്ന വോട്ടിങ്ങാണ് ഇത്തവണ നടന്നതെന്നും വി.പി. സജീന്ദ്രൻ പ്രതികരിച്ചു.






























