തിരുവനന്തപുരം : കേരളത്തിൽ നടന്നത് അതിശക്തമായ ഒരു ‘ആന്റി ഗവൺമെന്റ് സൈക്ലോൺ’ ആണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. ഈ സുനാമിയുടെ ശക്തിയിൽ ഇടതുകോട്ടകൾക്ക് പോലും അതിജീവിക്കാനായില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ പത്ത് വർഷമായി തുടരുന്ന ദുർഭരണത്തിനെതിരെയുള്ള ശക്തമായ ജനവികാരമാണ് ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള കേരളത്തിന്റെ നീളത്തിൽ ഒരുപാട് പരമ്പരാഗത ഇടതുപക്ഷ കോട്ടകൾ തകർന്നതായും അദ്ദേഹം പ്രതികരിച്ചു.
പ്രത്യേകിച്ച് മാർക്സിസ്റ്റ് കോട്ടകൾ ഈ കൊടുങ്കാറ്റിനെ അതിജീവിക്കാനുള്ള കരുത്തില്ലാതെ നിലംപരിശായെന്ന് ആന്റണി ചൂണ്ടിക്കാട്ടി. ഗവൺമെന്റിന്റെ ഭരണത്തിൽ പ്രയാസപ്പെട്ടിരുന്ന യുഡിഎഫ് പ്രവർത്തകർക്കൊപ്പം നിഷ്പക്ഷ വോട്ടർമാരും അതിശയകരമായ രീതിയിൽ യുഡിഎഫിനൊപ്പം അണിനിരന്നതാണ് ഈ വലിയ വിജയത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫിന് വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.






























