തിരുവനന്തപുരം: ഹയർ സെക്കൻഡറി ഫലം റദ്ദാക്കിയെന്ന് യൂട്യൂബിൽ പോസ്റ്റിട്ട ബി.ജെ.പി നേതാവും വാർഡ് അംഗവുമായ നിഖിൽ മനോഹർ നടത്തിയത് തീവ്രവാദ പ്രവർത്തനവും രാജ്യദ്രോഹവുമെന്നും മന്ത്രി വി .ശിവൻ കുട്ടി. ഇത്തരം പ്രവർത്തനങ്ങൾ അനുവദിച്ച് കൊടുക്കാവുന്നതാണോയെന്ന് ബി.ജെ.പി നേതൃത്വം വ്യക്തമാക്കണമെന്നും മന്ത്ര പറഞ്ഞു. രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷാഫലം റദ്ദാക്കിയെന്നാണ് ബി.ജെ.പി നേതാവ് സ്വന്തം യുട്യൂബ് ചാനലിലൂടെ വ്യാജ വാർത്ത പ്രചരിപ്പിച്ചത്. വീഡിയോ ശ്രദ്ധയിൽപെട്ടതോടെ പൊതുവിദ്യാഭ്യാസ വകുപ്പ് പരാതി നൽകുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
കൊല്ലം പോരുവഴി പഞ്ചായത്ത് എട്ടാം വാർഡ് അമ്പലത്തും ഭാഗത്തിലെ ബി.ജെ.പി വാർഡ് അംഗമാണ് നിഖിൽ. അതേസമയം, സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ജൂൺ ഒന്നിന് ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രവേശനോത്സവം സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.സ്കൂൾ പരിസരത്തെ കടകളിൽ ലഹരി വിരുദ്ധ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. ലഹരി വസ്തുക്കൾ പിടിച്ചാൽ കട പൂട്ടിക്കുമെന്നും മന്ത്രി വ്യക്തമാക്കി.






























