തിരുവനന്തപുരം : നേമം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നിൽ ബിജെപിയും കോൺഗ്രസും തമ്മിലുള്ള രഹസ്യ ധാരണയാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വി. ശിവൻകുട്ടി ആരോപിച്ചു. നേമത്ത് ബിജെപിയും യുഡിഎഫും തമ്മിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ ഒരു ഏക അഭിപ്രായത്തിൽ എത്തുകയും വോട്ട് മറിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ കോൺഗ്രസ് നേടിയ 36,000 വോട്ടുകൾ ഇത്തവണ 29,000 ആയി കുറഞ്ഞത് ഇതിന്റെ തെളിവാണെന്നും, 7,000 വോട്ടുകൾ ബുദ്ധിപൂർവ്വം ബിജെപിക്ക് മറിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ തന്നെ ഏറ്റവും അധികം പണം ഒഴുക്കിയ മണ്ഡലമാണ് നേമമെന്നും കോടിക്കണക്കിന് രൂപയും വലിയ തോതിൽ മദ്യവും ബിജെപി ഈ തിരഞ്ഞെടുപ്പിൽ ഒഴുക്കിയെന്നും ശിവൻകുട്ടി ആരോപിച്ചു. എൽഡിഎഫിന്റെ ഉറച്ച കോട്ടകളിൽ പോലും വോട്ട് കുറയാനുണ്ടായ സാഹചര്യം പാർട്ടിയും മണ്ഡലം കമ്മിറ്റിയും ഗൗരവമായി പരിശോധിക്കും. പരാജയത്തെ അംഗീകരിക്കുന്നുവെന്നും ജനവിധി മാനിച്ചുകൊണ്ട് തന്നെ ഇതിനുള്ള പ്രതിവിധി കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.






























