തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ തലസ്ഥാന ജില്ലയിലുണ്ടായ എൽഡിഎഫിന്റെ തിരിച്ചടിയിൽ പ്രതികരണവുമായി സിപിഐഎം ആക്ടിംഗ് ജില്ലാ സെക്രട്ടറി എ.എ റഹീം എംപി. ജില്ലയിൽ ഇടതുപക്ഷത്തിന്റെ അടിത്തറ ചോർന്നിട്ടില്ലെന്നും ചില മണ്ഡലങ്ങളിൽ ബിജെപിയും കോൺഗ്രസും തമ്മിലുണ്ടായ അവിശുദ്ധ കൂട്ടുകെട്ടാണ് തോൽവിക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. നേമത്ത് ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ വിജയിച്ചത് കോൺഗ്രസ് സ്ഥാനാർത്ഥി കെ.എസ്. ശബരിനാഥന്റെ ബലിയിലൂടെയാണെന്ന് റഹീം വിമർശിച്ചു.
കഴിഞ്ഞ തവണ കോൺഗ്രസ് പിടിച്ച വോട്ടുകളിൽ ഇക്കുറി വലിയ കുറവുണ്ടായതായും ഇത് ബിജെപിയെ സഹായിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനെ പരാജയപ്പെടുത്തിയത് അധാർമികമായ രാഷ്ട്രീയ നീക്കങ്ങളിലൂടെയാണെന്ന് റഹീം കുറ്റപ്പെടുത്തി. കോൺഗ്രസും ബിജെപിയും ചേർന്ന് വ്യാപകമായ നുണപ്രചരണങ്ങൾ നടത്തിയതായും മതനിരപേക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപിയെ സഹായിക്കാൻ കോൺഗ്രസ് സ്ഥാനാർത്ഥി ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു.






























