തിരുവനന്തപുരം : ഇതുവരെയും കൊവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകരുടെ കണക്ക് വിവരങ്ങൾ ഇന്ന് പുറത്തുവിടില്ല. കണക്കെടുപ്പ് പൂർത്തിയാകാത്തത് കൊണ്ടാണ് വാക്സിൻ എടുക്കാത്ത അധ്യാപകരുടെ കണക്ക് വിവരങ്ങൾ ഇന്ന് പുറത്തുവിടാനാകാത്തതെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇവരുടെ പൂർണമായ കണക്ക് വിവരങ്ങള്‍ നാളെ രാവിലെ 9 മണിക്ക് പുറത്തുവിടുമെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ഇന്ന് ഉച്ചക്ക് മുമ്പ് കണക്ക് പറയുമെന്നായിരുന്നു രാവിലെ മന്ത്രി ശിവൻകുട്ടി അറിയിച്ചത്. വാക്സിൻ എടുക്കാത്തവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്ന് ശിവൻകുട്ടി പറഞ്ഞിരുന്നു. ഇവരുടെ വിവരങ്ങൾ സമൂഹം അറിയണം. വലിയ തയാറെടുപ്പ് നടത്തിയ ശേഷമാണ് സംസ്ഥാനത്ത് സ്കൂളുകൾ തുറന്നത്. ഒമിക്രോൺ ഭീതിയുടെ പശ്ചാത്തലത്തിലും ഇതേ മുന്നൊരുക്കം നടത്തും. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കും. ഒമിക്രോൺ പ്രതിരോധം സംബന്ധിച്ച് കൂടിയാലോചനകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.
അധ്യാപകരും അനധ്യാപകരും വാക്‌സിൻ എടുക്കണമെന്നും വാക്‌സിൻ എടുക്കാത്തവർ ക്യാമ്പസിന് അകത്ത് പ്രവേശിക്കേണ്ടതില്ലെന്നാണ് മാർഗരേഖയെന്നും കഴിഞ്ഞ ദിവസവും മന്ത്രി പറഞ്ഞിരുന്നു. മാർഗരേഖ കർശനമായി നടപ്പിലാക്കും. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ആരോഗ്യ സമിതിയുടെ റിപ്പോർട്ട് വാങ്ങണം.
വാക്‌സിൻ എടുക്കാത്ത അധ്യാപകരെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല. 5000 പേർക്ക് മാത്രം ഈ തീരുമാനം ലംഘിക്കാൻ ആകില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. വിദ്യാഭ്യാസ രംഗത്ത് നേരത്തെ ജാഗ്രത പുലർത്തിയതാണെന്നും വാക്‌സിൻ എടുക്കാത്തവർ മൂലം സമൂഹത്തിൽ ഒരു ദുരന്തമുണ്ടാകരുതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തിയിരുന്നു.