തിരുവനന്തപുരം: ആര് വോട്ടുനൽകിയാലും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് നേമത്തെ എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടി. എസ്ഡിപിഐ നേമത്ത് ശിവൻകുട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തിരഞ്ഞെടുപ്പിൽ എല്ലാവരുടെയും വോട്ട് വേണമെന്നും ഒരു വിഭാഗത്തിന്റെ വോട്ട് വേണ്ടെന്നുവെക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മതേതര ജനാധിപത്യ പ്രസ്ഥാനത്തിന്റെ സ്ഥാനാർഥിയായാണ് താൻ മത്സരിക്കുന്നത്. ആര് വോട്ട് നൽകിയാലും സന്തോഷത്തോടെ സ്വീകരിക്കും. എസ്ഡിപിഐ യുഡിഎഫിനെയാണ് പിന്തുണയ്ക്കുന്നതെന്ന് എൽഡിഎഫ് നേരത്തേ പറഞ്ഞിട്ടുണ്ടാകാം. എന്നാൽ രാഷ്ട്രീയത്തിൽ പ്രശ്‌നങ്ങളെല്ലാം മാറിമാറി വരുമെന്നും അദ്ദേഹം പറഞ്ഞു.
നമ്മൾ മതേതര ജനാധിപത്യ പ്രസ്ഥാനത്തിന്റെ സ്ഥാനാർഥിയായി മത്സരിക്കുന്നു. ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കും. രാഷ്ട്രീയമാണല്ലോ. ഓരോ സമയത്തും ഓരോ കാലഘട്ടത്തിലും പ്രശ്‌നങ്ങൾ മാറിമാറി വരും. പ്രശ്‌നങ്ങൾ വരുമ്പോൾ ആ സമയത്ത് കാര്യങ്ങൾ രൂപീകരിക്കും. അതല്ലേ രാഷ്ട്രീയം. അല്ലാതെ ഒരു തീരുമാനമെടുത്താൽ അവസാനംവരെ ആ തീരുമാനമെന്നത് അംഗീകരിക്കാൻ പറ്റില്ലല്ലോ. ജനാധിപത്യ സംവിധാനത്തിൽ ചില ആൾക്കാർ ഞങ്ങൾക്ക് വോട്ട് ചെയ്യേണ്ടെന്ന് പറയുന്നതുതന്നെ തെറ്റാണ്. ആര് വോട്ടുചെയ്താലും സന്തോഷത്തോടെ സ്വീകരിക്കും. സ്ഥാനാർഥിയുടെ പ്രധാന കടമ വോട്ട് ചോദിക്കുക എന്നതാണ്. അത് വേർതിരിച്ച് വോട്ട് ചോദിക്കാനാകില്ല. ആര് സഹായിക്കാൻ വന്നാലും എല്ലാവരുടെയും വോട്ട് വാങ്ങുകതന്നെ ചെയ്യും. വേണ്ടെന്ന് പറയില്ല”, വി. ശിവൻകുട്ടി പറഞ്ഞു.






























