തൃശ്ശൂർ : പോത്തിറച്ചിക്കു പിന്നാലെ കോഴിയിറച്ചിക്കും പൊള്ളുംവില. കോഴിത്തീറ്റയുടെ വിലവർധനയാണ് ഇറച്ചിവില കൂടാൻ ഒരു കാരണം. കഴിഞ്ഞ ദിവസം ഒരു കിലോ കോഴിയിറച്ചിക്ക് 240-250 രൂപയാണ് . ഒരു കിലോ കോഴിക്ക് 164 മുതൽ 170 രൂപ വരെയും വിലയുണ്ട്. 1,350 രൂപയുണ്ടായിരുന്ന 50 കിലോഗ്രാമിന്റെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് 1,850 രൂപയായി 500 രൂപ വർധന. തീറ്റയുണ്ടാക്കാനുള്ള അസംസ്‌കൃതവസ്തുക്കളായ ചോളം, സോയാബീൻ, ഗോതമ്പ്, ഉണക്കമീൻ തുടങ്ങിയവ കിട്ടാനില്ലാത്തതാണ് വില കൂടാൻ കാരണം. ചോളവും മറ്റും എത്തനോൾനിർമാണത്തിന് വഴിതിരിച്ചുവിടുന്നത് ഇതിന്റെ ദൗർലഭ്യമുണ്ടാക്കുന്നതായി ആക്ഷേപമുണ്ട്. മഴ കുറഞ്ഞതിനാൽ ഈ വർഷം ഉത്പാദനം കുറയുമെന്ന ഭീതിയുമുണ്ട്.
കോഴിമുട്ടയുടെ വില 8.50 രൂപയായും ഉയർന്നിട്ടുണ്ട്. സംസ്ഥാനത്ത് പ്രതിദിനം 30 ലക്ഷം കിലോ കോഴിയിറച്ചിയും രണ്ടു കോടി കോഴിമുട്ടയും ആവശ്യമുണ്ട്. കോഴിയുെട 70-ഉം മുട്ടയുടെ 80-ഉം ശതമാനവും തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നാണ് വരുന്നത്. ആഭ്യന്തര ഉത്പാദനത്തിലെ കുറവ് മുതലെടുത്ത് വൻകിട ഫാമുകൾ കൃത്രിമ വിലക്കയറ്റമുണ്ടാക്കുന്നതായും ആരോപണമുണ്ട്. കർക്കടകമാസത്തിൽ ഇറച്ചിയുത്പന്നങ്ങൾക്ക് വില കുറയുകയാണ് പതിവ്. ഇത്തവണ വിലക്കയറ്റം കാരണം കച്ചവടം കുറഞ്ഞതായി ശക്തൻ മാർക്കറ്റിലെ വ്യാപാരി പറഞ്ഞു. 3,000 കിലോ കോഴിയിറച്ചി വിറ്റിരുന്നത് പകുതിയായി. ഹോട്ടലുകാരും കാറ്ററിങ് മേഖലയിലുള്ളവരും ഇറച്ചി വാങ്ങുന്ന അളവ് കുറച്ചെന്നും വ്യാപാരികൾ പറയുന്നു. ഇതരസംസ്ഥാനങ്ങളിൽനിന്ന് കന്നുകാലികളെ കൊണ്ടുവരുന്നതിലുള്ള നിയന്ത്രണം കാരണം പോത്തിറച്ചിക്കും വിലക്കൂടുതലാണ്. ഈസ്റ്ററിന് ഒരു കിലോ പോത്തിറച്ചിക്ക് 500 രൂപയായിരുന്നത് അതുപോലെ തുടരുകയാണ്.





























