തിരുവനന്തപുരം: വർഗീയ പരാമർശം നടത്തിയതിൽ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ രംഗത്ത്. വെള്ളാപ്പള്ളി പറഞ്ഞത് കേരളത്തിലെ സാമൂഹിക യാഥാർഥ്യമാണ്. പ്രത്യേക സമുദായത്തിൽ പെടുന്നവർ സ്വീകരിക്കുന്ന നിലപാടുകൾ അനുസരിച്ച് സർക്കാർ പ്രവർത്തിക്കുന്ന സാഹചര്യമുണ്ട്. സ്കൂൾ സമയം പോലും മത സംഘടനകൾ നിർദേശിക്കുന്ന തലത്തിലേക്കും അത് സർക്കാർ അംഗീകരിക്കുന്ന നിലയിലേക്കും എത്തിയെന്ന് മുരളീധരൻ പറഞ്ഞു. “വെള്ളാപ്പള്ളി പറഞ്ഞത് കേരളത്തിലെ സാമൂഹിക യാഥാർഥ്യമാണ്. അക്കാര്യത്തിൽ കേരളത്തിൽ ആർക്കും സംശയമുണ്ടാകേണ്ടതില്ല.
കാന്തപുരവും ലീഗുമെല്ലാം അതിൽ പ്രതിഷേധിക്കുന്നത് എന്തിനെന്ന് അറിയില്ല. അവർക്കനുകൂലമായ കാര്യമല്ലേ ഇടതുപക്ഷം ചെയ്തുകൊണ്ടിരിക്കുന്നത്. സ്കൂൾ സമയം പോലും മദ്രസകളുടെ സമയത്തിനനുസരിച്ച് ക്രമീകരിക്കണമെന്ന് മത സംഘടനകൾ നിർദേശിക്കുന്ന തലത്തിലേക്കും അത് സർക്കാർ അംഗീകരിക്കുന്ന നിലയിലേക്കും എത്തിയിരിക്കുകയാണ്. ഒരു പ്രത്യേക സമുദായത്തിൽ പെടുന്നവർ സ്വീകരിക്കുന്ന നിലപാടുകൾ അനുസരിച്ച് സർക്കാർ പ്രവർത്തിക്കുന്ന സാഹചര്യമുണ്ടെന്ന് എല്ലാവർക്കുമറിയാം. കാര്യങ്ങൾ നടക്കണം പക്ഷേ അത് പുറത്തറിയരുത് എന്നാണ് കാന്തപുരവും ലീഗും കരുതുന്നത്. മുസ്ലിം ലീഗിന്‍റെ നിലപാടിനപ്പുറം പോകാൻ കഴിയാത്തതുകൊണ്ടാണോ പ്രതിപക്ഷം വെള്ളാപ്പള്ളിക്കെതിരെ പ്രതിഷേധിക്കുന്നതെന്ന് സംശയമുണ്ട്. വെള്ളാപ്പള്ളി പറഞ്ഞത് യാഥാർഥ്യമല്ലെങ്കിൽ അത് സർക്കാർ പ്രവൃത്തിയിലൂടെ തെളിയിക്കണം” -വി. മുരളീധരൻ പറഞ്ഞു.





























