തിരുവനന്തപുരം : കോവിഡ് വാക്‌സിനില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് കോളടിക്കാന്‍ പുതിയ സര്‍ക്കാര്‍ ഉത്തരവ്. കോവിഡ് വാക്‌സീന്‍ ലഭിക്കാന്‍ ഇനി തദ്ദേശ സ്ഥാപനങ്ങളിലും രജിസ്റ്റര്‍ ചെയ്യണമെന്ന് ഉത്തരവിന് പിന്നില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നേട്ടമുണ്ടാക്കാന്‍ കൂടി വേണ്ടിയാണെന്നാണ് വിമര്‍ശനം. കേരളത്തിലെ ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണം സി.പി.എമ്മിനാണ്. അതുകൊണ്ട് തന്നെ സി.പി.എമ്മിന് താല്‍പ്പര്യമുള്ളവര്‍ക്കായി സര്‍ക്കാരിന്റെ സൗജന്യ വാക്‌സിന്‍ എടുക്കല്‍ ചുരുങ്ങുമെന്നാണ് വിമര്‍ശനം.
വാക്‌സിന്‍ കിട്ടാന്‍ കോവിന്‍ പോര്‍ട്ടലില്‍ ബുക്ക് ചെയ്യുന്നതിനൊപ്പം തദ്ദേശ സ്ഥാപനത്തിലും ബുക്ക് ചെയ്യണം. താമസിക്കുന്ന തദ്ദേശ സ്ഥാപനത്തിനു പുറത്തെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ സ്ലോട്ട് ബുക്ക് ചെയ്യുന്നതിനു തടസ്സമില്ല. എന്നാല്‍ അതതു തദ്ദേശ സ്ഥാപനങ്ങളിലുള്ളവര്‍ക്കാകും മുന്‍ഗണന. കേരളത്തില്‍ പലയിടത്തും വാര്‍ഡ് മെമ്പര്‍മാര്‍ വഴി വാക്‌സിനേഷന് ശ്രമം നടന്നു. ഇത് ആലപ്പുഴയിലും മറ്റും ഡോക്ടര്‍ക്ക് മര്‍ദ്ദനമേല്‍പ്പിക്കുന്ന സ്ഥിതിയുണ്ടാക്കി. ഇതോടെ കേസും പുലിവാലുമായി. അതുകൊണ്ട് കൂടിയാണ് തദ്ദേശങ്ങള്‍ക്ക് ഉത്തരവിലൂടെ അധികാരം നല്‍കുന്നത് എന്നും വിമര്‍ശനമുണ്ട്.
തദ്ദേശ സ്ഥാപനങ്ങളിലെ റജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ എങ്ങനെയാണെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. വിശദാംശങ്ങള്‍ തയാറാക്കി വരുന്നതേയുള്ളൂവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏതായാലും വാര്‍ഡ് മെമ്പര്‍ കനിഞ്ഞില്ലെങ്കില്‍ വാക്‌സിന്‍ കിട്ടാത്ത അവസ്ഥ വരും. കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന വാക്‌സിനേഷനെ രാഷ്ട്രീയമാക്കാനാണ് നീക്കമെന്നാണ് ആക്ഷേപം. കോവിന്‍ പോര്‍ട്ടലിലെ ബുക്കിങ് ഇപ്പോഴും കേരളത്തില്‍ താളം തെറ്റി കിടക്കുകയാണ്. അതിനിടെയാണ് പുതിയ വ്യവസ്ഥ.
കോവിന്‍ പോര്‍ട്ടല്‍ വഴി 50 % പേര്‍ക്കു ബുക്ക് ചെയ്യാം. 50 % സ്‌പോട്ട് റജിസ്‌ട്രേഷന്‍ വഴിയാണ്. 60 വയസ്സു കഴിഞ്ഞവര്‍ക്കും 18 വയസ്സ് കഴിഞ്ഞ കിടപ്പു രോഗികള്‍ക്കും രണ്ടാം ഡോസ് സ്‌പോട്ട് റജിസ്‌ട്രേഷനിലൂടെ ലഭിക്കും. സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇതര രോഗങ്ങളുള്ള 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് ആദ്യ ഡോസും സ്‌പോട്ട് റജിസ്‌ട്രേഷനിലൂടെ നല്‍കും. മറ്റുള്ളവരെല്ലാം കോവിന്‍ പോര്‍ട്ടലിനൊപ്പം തദ്ദേശ സ്ഥാപനത്തിലും രജിസ്റ്റര്‍ ചെയ്യണം. ഫലത്തില്‍ ഈ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ മിക്കാവാറും പേര്‍ സൗകാര്യ ആശുപത്രികളില്‍ ആശ്രയം തേടും.
സ്‌പോട്ട് രജിസ്‌ട്രേഷന്‍ പലപ്പോഴും ഇഷ്ടക്കാര്‍ക്ക് മാത്രമായി ചുരുങ്ങുന്നുവെന്ന പരാതി വ്യാപകമാണ്. രാഷ്ട്രീയ ഇടപെടലുകള്‍ പലപ്പോഴും വിവാദങ്ങളുമായി. കേരളത്തില്‍ പുറത്തിറങ്ങാന്‍ പോലും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അനിവാര്യതയായി മാറി കഴിഞ്ഞു. അതുകൊണ്ട് തന്നെ സ്വകാര്യ ആശുപത്രികളില്‍ പോയി കാശു കൊടുത്തും വാക്‌സിന്‍ എടുക്കാന്‍ ഏവരും നിര്‍ബന്ധിതരാകും. ഈ മാസം 15 ന് അകം 60 വയസ്സ് കഴിഞ്ഞവര്‍ക്കും 18 വയസ്സ് കഴിഞ്ഞ കിടപ്പു രോഗികള്‍ക്കും വാക്‌സീന്‍ നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം.
അവസാന വര്‍ഷ ബിരുദ, പിജി വിദ്യാര്‍ത്ഥികള്‍, എല്‍പി, യുപി സ്‌കൂള്‍ അദ്ധ്യാപകര്‍ എന്നിവര്‍ക്കും 30 ന് അകം നല്‍കുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും അക്കാര്യം പുതിയ ഉത്തരവില്‍ ഇല്ല. സ്വകാര്യ ആശുപത്രികള്‍ക്കു നല്‍കാന്‍ 20 ലക്ഷം ഡോസ് വാക്സീന്‍ വാങ്ങാനുള്ള നടപടി പൂര്‍ത്തിയായി. ഏതൊക്കെ ആശുപത്രികള്‍ക്ക് എത്ര വാക്സീന്‍ വേണമെന്നു നേരത്തേ ധാരണയുണ്ടാക്കണമെന്നും തദ്ദേശ സ്ഥാപനങ്ങള്‍ ഇതിനു മുന്‍കൂട്ടി സൗകര്യം ഒരുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
അതിനിടെ സംസ്ഥാനത്തിന് 5,11,080 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 2,91,080 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 2,20,000 ഡോസ് കോവാക്‌സിനുമാണ് എത്തിയത്. തിരുവനന്തപുരം 98,560, എറണാകുളം 1,14,590, കോഴിക്കോട് 77,930 എന്നിങ്ങനെ ഡോസ് കോവീഷീല്‍ഡ് വാക്‌സിനും തിരുവനന്തപുരം 74,500, എറണാകുളം 86,500, കോഴിക്കോട് 59,000 എന്നിങ്ങനെ ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്. ചില കേന്ദ്രങ്ങളില്‍ രാത്രിയോടെയാണ് എത്തുന്നത്. ലഭ്യമായ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിച്ചു വരികയാണ്. ഇന്ന് 95,308 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 411 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 333 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 744 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്.
സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,21,94,304 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,57,52,365 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 64,41,939 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 44.88 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 18.35 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കി.