കോട്ടയം: വൈക്കം സത്യഗ്രഹത്തിന്‍റെ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വൈക്കത്ത് ഏപ്രിൽ 1ന് വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ചേർന്ന് നിർവഹിക്കും. വൈക്കം സത്യഗ്രഹം നടന്ന 603 ദിവസത്തെ അനുസ്മരിച്ച് സംസ്ഥാനത്തുടനീളം സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ 603 ദിവസം നീളുന്ന ശതാബ്ദി ആഘോഷ പരിപാടികൾ സംഘടിപ്പിക്കാൻ വൈക്കം സത്യഗ്രഹ സ്മാരകത്തിൽ ചേർന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു.
സംസ്ഥാനതല ഉദ്ഘാടനവും സമാപനവും വൈക്കത്ത് നടക്കും. ആഘോഷ പരിപാടികളുടെ നടത്തിപ്പിനായി സംസ്ഥാന തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചെയർമാനും സാംസ്‌കാരിക മന്ത്രി വർക്കിങ് ചെയർമാനുമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ, കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, തോമസ് ചാഴികാടൻ എം.പി, സി.കെ ആശ എം.എൽ.എ, വൈക്കം നഗരസഭാധ്യക്ഷ രാധിക ശ്യാം എന്നിവർ വൈസ് ചെയർമാൻമാരും ചീഫ് സെക്രട്ടറി ജനറൽ കൺവീനറും സാംസ്‌കാരിക വകുപ്പ് സെക്രട്ടറി കൺവീനറുമാണ്.
എല്ലാ ജില്ലകളിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ചെയർമാനും ജില്ലാ കലക്റ്റർ കൺവീനറുമായി സംഘാടക സമിതി രൂപീകരിക്കും. വൈക്കത്തെ സംസ്ഥാനതല ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ രക്ഷാധികാരിയായും സഹകരണ- രജിസ്ട്രേഷൻ മന്ത്രി വി.എൻ വാസവൻ ചെയർമാനുമായി സംഘാടക സമിതി രൂപികരിച്ചു. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ജനറൽ കൺവീനറും സാംസ്‌കാരിക വകുപ്പു സെക്രട്ടറി മിനി ആന്റണി കൺവീനറുമാണ്. നാടിന്‍റെ ചരിത്രത്തിലെ ഏറ്റവും ജ്വലിക്കുന്ന അധ്യായമാണു വൈക്കം സത്യഗ്രഹമെന്നു സംഘാടകസമിതി യോഗം ഉദ്ഘാടനം ചെയ്ത സഹകരണ-രജിസ്ട്രേഷൻ മന്ത്രി വി.എൻ വാസവൻ പറഞ്ഞു. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ശതാബ്ദി ആഘോഷ പദ്ധതി വിശദീകരിച്ചു. സി.കെ ആശ എം.എൽ.എ അധ്യക്ഷത വഹിച്ചു.





























