കോന്നി : ജില്ലയിലെ മികച്ച വില്ലേജ് ഓഫീസിനുള്ള സംസ്ഥാന റവന്യു വകുപ്പിന്റെ പുരസ്കാരം കരസ്ഥമാക്കിയതിന്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് വള്ളിക്കോട് വില്ലേജ് ഓഫീസറും ജീവനക്കാരും. തിരുവന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ റവന്യു വകുപ്പ് മന്ത്രി എ രാജൻ പുരസ്‌കാരം വള്ളിക്കോട് വില്ലേജ് ഓഫീസർ സുനി എ ജേക്കബ്ബിന് കൈമാറുകയായിരുന്നു. പൊതു ജനങ്ങൾക്ക് ഓൺലൈൻ സേവനങ്ങൾ യഥാ സമയം ലഭ്യമാക്കുക, സർക്കാരിലേക്കുള്ള റവന്യു വരുമാനം കൃത്യമായി നൽകുക, പൊതു ജനങ്ങൾക്ക് പരാതികൾ ഇല്ലാതെ സുഗമായി സേവനം നൽകുക തുടങ്ങിയ മേന്മകൾ പരിഗണിച്ചാണ് സംസ്ഥാന റവന്യു വകുപ്പിന്റെ ജില്ലയിലെ മികച്ച വില്ലേജ് ഓഫീസിന്റെ പട്ടികയിൽ വള്ളിക്കോട് വില്ലേജ് ഓഫീസ് ഇടം പിടിച്ചത്.
വില്ലേജ് ഓഫീസർ, സ്പെഷ്യൽ വില്ലേജ് ഓഫീസർ, രണ്ട് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്മാർ തുടങ്ങി അഞ്ച് ഉദ്യോഗസ്ഥരാണ് നിലവിൽ ഉള്ളത്. എന്നാൽ ഒരു വർഷമായി ഒരു സ്പെഷ്യൽ വില്ലേജ് ഓഫീസിന്റെ തസ്തിക ഒഴിവുണ്ട്. നിലവിലെ വില്ലേജ് ഓഫീസർ ആയ സുനി എ ജേക്കബ് എട്ടുവർഷമായി അരുവാപ്പുലം, കലഞ്ഞൂർ, ചിറ്റാർ, വള്ളിക്കോട് തുടങ്ങിയ വില്ലേജ് ഓഫീസുകളിൽ സേവനം അനുഷ്ഠിച്ചു വരുന്ന ആളാണ്.
രണ്ട് വർഷമായി വള്ളിക്കോട് വില്ലേജ് ഓഫീസർ ആയി ചുമതല ഏറ്റിട്ട്. ഇരുപതിനായിരത്തോളം ജന സംഖ്യ ഉൾപ്പെടുന്ന വള്ളിക്കോട് വില്ലേജ് ഓഫീസ് കോന്നി മണ്ഡലത്തിലെ ഏറ്റവും വിസ്തൃതിയുള്ള വില്ലേജ് ഓഫീസ് കൂടിയാണ്. 2016ലാണ് സ്മാർട് വില്ലേജ് ആയി വള്ളിക്കോട് വില്ലേജ് ഓഫീസ് ഉയർത്തപ്പെടുന്നത്. വില്ലേജ് ഓഫീസർ സുനി എ ജേക്കബ്, സ്പെഷ്യൽ വില്ലേജ് ഓഫീസർ ശ്രീജ, വില്ലേജ് അസിസ്റ്റന്റ് സുജിത് ഡി, അനു, നെൽസൺ തുടങ്ങിയവരാണ് ഉദ്യോഗസ്ഥർ.