ഡൽഹി: രാജസ്ഥാനിലെ മുഖ്യമന്ത്രിപദത്തിനായി സമ്മർദമുയർത്തിയ വസുന്ധര രാജെയെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാൻ ഒരുങ്ങി ബി.ജെ.പി. കേന്ദ്ര നേതൃത്വം. മുഖ്യമന്ത്രി പദമെന്ന ആവശ്യത്തിൽനിന്ന് പിന്മാറാനായി കേന്ദ്രനേതാക്കൾ നൽകിയ വാഗ്ദാനത്തിന്റെ ഭാഗമായാണ് നീക്കം. വസുന്ധരയെ ലോക്‌സഭയിലെത്തിക്കുന്നതോടെ, സംസ്ഥാന ഘടകത്തിലെ ഗ്രൂപ്പ് തർക്കങ്ങൾക്ക് ശമനമുണ്ടാകുമെന്ന കണക്കുകൂട്ടലും നേതൃത്വത്തിന് ഉണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജൽറാപതൻ മണ്ഡലത്തിൽ നിന്നാണ് വസുന്ധര തിരഞ്ഞെടുക്കപ്പെട്ടത്.
മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പ് നേരിട്ട ബി.ജെ.പി.ക്ക് വിജയിച്ചശേഷം വസുന്ധര കനത്ത വെല്ലുവിളി ഉയർന്നിരുന്നു. പാർട്ടിയിൽ തന്റെ പക്ഷത്തെ 25 നിയമസഭാംഗങ്ങളെ ഒപ്പംനിർത്തി വിലപേശാൻ അവർ നീക്കം നടത്തി. എന്നാൽ, കേന്ദ്രനേതൃത്വം അത് പരിഗണിച്ചില്ല. പാർട്ടിയുടെ ദേശീയ ഉപാധ്യക്ഷയായ വസുന്ധര ദേശീയതലത്തിലാണ് പ്രവർത്തിക്കേണ്ടതെന്നായിരുന്നു അവരുടെ നിലപാട്. വീണ്ടും പാർട്ടി ഭരണത്തിലെത്തുമ്പോൾ കേന്ദ്രമന്ത്രിപദം നൽകാമെന്നുമുള്ള ധാരണപ്രകാരമാണ് വസുന്ധര അടങ്ങിയതെന്നാണ് സൂചന. ഈ പാക്കേജിന്റെ ഭാഗമായാണ് വസുന്ധരയ്ക്ക് ലോക്‌സഭാ സീറ്റ് നൽകുന്നത്.





























