വയനാട്: സുൽത്താൻ ബത്തേരിയിൽ വഴിയാത്രക്കാരനെ ആക്രമിച്ചതിന്‍റെ പേരിൽ വനംവകുപ്പ് കൂട്ടിലാക്കിയ പി.എം-2 കാട്ടാനയെ കാട്ടിൽ തുറന്ന് വിടണമെന്ന് വിദഗ്ധ സമിതി വ്യക്തമാക്കി. പി.എം-2വിനെ വെടിവെച്ച് പിടികൂടാൻ വനംവകുപ്പ് അനാവശ്യമായി ധൃതി കാണിച്ചെന്നും വിദഗ്ധ സമിതി ഹൈക്കോടതിയെ അറിയിച്ചു. ആന ആളുകളെ ആക്രമിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പിപ്പീൾ ഫോർ ആനിമൽ എന്ന സംഘടന നൽകിയ ഹരജിയിലാണ് വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചത്. വനംവകുപ്പ് പിടികൂടി മുത്തങ്ങ ക്യാമ്പിലേക്ക് മാറ്റിയ മോഴാനയെ റേഡിയോ കോളർ ഘടിപ്പിച്ച് കൃത്യമായ പദ്ധതി തയ്യാറാക്കി കാട്ടിൽ തുറന്ന് വിടണമെന്നാണ് വിദഗ്ധ സമിതിയുടെ റിപ്പോർട്ട്.
ആനക്ക് ഏതെങ്കിലും തരത്തിലുള്ള രോഗങ്ങളുണ്ടോ എന്നുള്ളത് പരിശോധിച്ച് ഉറപ്പാക്കണം. ആവശ്യമായ ഭക്ഷണവും വെള്ളവും ലഭിക്കുന്ന വനമേഖല കണ്ടെത്തണം. റേഡിയോ കോളർ ഘടിപ്പിച്ച ആനയുടടെ സഞ്ചാരം ആറുമാസമെങ്കിലും നിരീക്ഷിക്കണമെന്നും വിദഗ്ധ സമിതി നൽകിയ റിപ്പോർട്ടിൽ പറയുന്നു. തമിഴ്നാട്ടിൽ റിവാഡോ എന്ന ആനയെയും കർണ്ണാടകയിൽ മറ്റൊരാനയെയും ഇതുപോലെ പിടികൂടി തുറന്ന് വിട്ടിട്ടുണ്ടെന്നും സമിതി ചൂണ്ടിക്കാട്ടി. സുൽത്താൻ ബത്തേരിയിൽ സന്ദർശനം നടത്തിയതിന് ശേഷമാണ് സമിതി റിപ്പോർട്ട് തയ്യാറാക്കിയത്.





























