റാന്നി : സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ജന ക്ഷേമ, സേവന പരിപാടിയായ വാതിൽപ്പടി സേവനത്തിന് റാന്നിയിലും തുടക്കമാകുന്നു. വയോജനങ്ങൾ കിടപ്പു രോഗികൾ, ഭിന്നശേഷിക്കാർ, അതി ദരിദ്രർ തുടങ്ങി സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട എല്ലാ വിഭാഗം ജനതയ്ക്കും അവർക്കാവശ്യമായ സേവനങ്ങൾ സ്വന്തം വീട്ടുപടിക്കൽ എത്തിച്ചു കൊടുക്കുന്ന സന്നദ്ധ സേവനസംവിധാനമാണ് വാതിൽപ്പടി സേവനത്തിലൂടെ ലക്ഷ്യമിടുന്നത്.
ജീവൻ രക്ഷാ മരുന്ന്, ആശ്രയക്കിറ്റ്, നിയമ സേവനം, ആധാർ ലഭ്യമാക്കൽ തുടങ്ങിയ എല്ലാ കാര്യങ്ങളും അർഹരായ പൗരൻ്റെ അടുത്ത് എത്തിക്കണമെന്നുള്ളത് പ്രാദേശിക ഭരണകൂടത്തിൻ്റെ ചുമതലയും കടമയും ആണെന്ന ലക്ഷ്യത്തിലൂടെയാണ് സംസ്ഥാനമൊട്ടാകെ വാതിൽപ്പടി സേവനം നടപ്പിലാക്കുന്നത്. തുടക്കം എന്ന നിലയിൽ ജില്ലയിൽ ആറന്മുള ഉൾപ്പെടെ സംസ്ഥാനത്ത് 50 കേന്ദ്രങ്ങളിൽ പൈലറ്റ് പ്രൊജക്ട് നടപ്പിലാക്കിയിരുന്നു.
സംസ്ഥാനത്തെ ബാക്കിയുള്ള 984 കേന്ദ്രങ്ങളിലും പദ്ധതി ആരംഭിക്കുകയാണ്.
വാതിൽപ്പടി സേവനം നടപ്പിലാക്കുന്നതിൻ്റെ മുന്നോടിയായി ജില്ലാതല പരിശീലനം നടത്തും. റാന്നി ബ്ലോക്ക് അതിർത്തിയിലെ തദ്ദേശഭരണ സ്ഥാപന മേധാവികൾ ‘സെക്രട്ടറിമാർ, കുടുംബശ്രീ ചെയർപേഴ്സൺ, ഐ.സി.ഡി എസ് സൂപ്പർവൈസർ വി.ഇ.ഒ, യൂത്ത് കോർഡിനേറ്റർ, അക്ഷയ കേന്ദ്രം പ്രതിനിധികൾ തുടങ്ങിയവർക്ക് ആദ്യഘട്ടം പരിശീലനം നൽകും. ചൊവ്വാഴ്ച രാവിലെ 10 മുതൽ 4 മണി വരെ റാന്നി ബ്ലോക്ക് ഹാളിലാണ് പരിശീലനം സംഘടിപ്പിച്ചിട്ടുള്ളതെന്ന് കില ബ്ലോക്ക് കോർഡിനേറ്റർ വി.കെ.രാജഗോപാൽ അറിയിച്ചു.






























