ന്യൂഡൽഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ നിയന്ത്രണം കൂടുതൽ കേന്ദ്രസർക്കാരിന്റെ കീഴിലാക്കുമെന്ന വിമർശനമുയരുന്ന വികസിത് ഭാരത് ശിക്ഷാ അധിസ്ഥാൻ (വി.ബി.എസ്.എ.) ബില്ലിനെതിരെ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾക്കൊപ്പം എൻ.ഡി.എ. ഭരണത്തിലുള്ള ചില സംസ്ഥാനങ്ങളും ആശങ്ക അറിയിച്ചതോടെ കേന്ദ്രസർക്കാർ പ്രതിരോധത്തിലായിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തെ നിലവിലെ നിയന്ത്രണ സംവിധാനത്തിൽ സമഗ്രമായ മാറ്റമാണ് ബിൽ നിർദേശിക്കുന്നത്. നിലവിലുള്ള യു.ജി.സി., എ.ഐ.സി.ടി.ഇ., എൻ.സി.ടി.ഇ. തുടങ്ങിയ സ്ഥാപനങ്ങൾക്ക് പകരമായി വി.ബി.എസ്.എ. എന്ന ഏക നിയന്ത്രണസംവിധാനം കൊണ്ടുവരാനാണ് ലക്ഷ്യം.
എന്നാൽ നിലവിലെ സ്ഥാപനങ്ങൾ അവസാനിപ്പിച്ച് പുതിയ സംവിധാനത്തിലേക്ക് മാറുന്ന പ്രക്രിയ എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന വിമർശനവും ഉയരുന്നു. പുതിയ നിയമം സംസ്ഥാന സർക്കാരുകളുടെ സർവകലാശാലകളിലെ നിയന്ത്രണാധികാരം ഗണ്യമായി കുറയ്ക്കുകയും മുഴുവൻ നിയന്ത്രണവും കേന്ദ്രസർക്കാരിന്റെ കീഴിലാക്കുകയും ചെയ്യുമെന്നാണ് എതിർപ്പുകാർ ആരോപിക്കുന്നത്. ഇതിലൂടെ സർവകലാശാലകളുടെ സ്വയംഭരണവും ഫെഡറൽ സംവിധാനവും ദുർബലമാകുമെന്ന ആശങ്കയും വിവിധ സംസ്ഥാനങ്ങൾ പങ്കുവെക്കുന്നു.





























