തിരുവനന്തപുരം: വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (എഫ് സി ആർ എ) വരുത്തുന്ന ഭേദഗതികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പുതിയ ഭേദഗതികൾ ന്യൂനപക്ഷ വിഭാഗങ്ങളെ വലിയ രീതിയിലുള്ള അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്നതാണെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന സംഘടനകളെയും അവർക്ക് കീഴിലുള്ള വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങളെയും ഈ നിയമപരിഷ്കാരം പ്രതികൂലമായി ബാധിക്കുമെന്നും അതിനാൽ സർക്കാർ ഇക്കാര്യം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലൈസൻസ് പുതുക്കുന്നതിൽ ഭരണപരമായ കാലതാമസം നേരിട്ടാൽ പോലും സംഘടനകളുടെ ആസ്തികൾ കണ്ടുകെട്ടാൻ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥയിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. ഇത്തരം നടപടികൾ തെറ്റ് ചെയ്യാത്ത സംഘടനകളെപ്പോലും തകർക്കാൻ ഇടയാക്കും. വിദ്യാഭ്യാസ, സാമൂഹിക സേവന രംഗങ്ങളിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ന്യൂനപക്ഷ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ഈ ഭേദഗതികൾ തടസ്സപ്പെടുത്തുമെന്നും അധിക ബാധ്യതകൾ അടിച്ചേൽപ്പിക്കുമെന്നും സതീശൻ കത്തിൽ വ്യക്തമാക്കി.






























